കൊട്ടിക്കലാശമില്ലെങ്കിലും ആവേശം ചോരാതെ മുന്നണികൾ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

കൊട്ടിക്കലാശമില്ലെങ്കിലും ആവേശം ചോരാതെ മുന്നണികൾ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണങ്ങൾ ഇന്ന് അവസാനിക്കും. പതിവ് കൊട്ടിക്കലാശത്തിന് വിലക്കുണ്ടെങ്കിലും ആവേശം ഒട്ടും ചോരാതെയാകും മുന്നണികൾ പരസ്യ പ്രചാരണം അവസാനിപ്പിക്കുക. നാളെ നിശബ്ദ പ്രചാരണമാണ്. വോട്ടുകൾ ഉറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാകും സ്ഥാനാർഥികളും പ്രവർത്തകരും

പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 മണ്ഡലങ്ങളിലേക്കാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് രാഹുൽ ഗാന്ധി, അമിത് ഷാ, വൃന്ദ കാരാട്ട് തുടങ്ങിയ ദേശീയ നേതാക്കളാണ് കേരളത്തിൽ ആവേശം തീർക്കാനുള്ളത്.

രാഷ്ട്രീയ പോരും ചൂടുപിടിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. ഓരോ ദിവസവും ഓരോ ആരോപണവുമായി രംഗത്തുവരുന്ന പ്രതിപക്ഷ നേതാവും അതിനെ നിസാരമായി തന്നെ പ്രതിരോധിക്കുന്ന മുഖ്യമന്ത്രിയും ഒരു ഭാഗത്ത്. ശബരിമല വിഷയം ഉയർത്തി വോട്ട് പിടിക്കാനുള്ള ബിജെപി, കോൺഗ്രസ് തന്ത്രവും ഒരു ഭാഗത്ത് കാണാം.

കൊവിഡ് പശ്ചാത്തലത്തിൽ കൊട്ടിക്കലാശം പൂർണമായും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്. അതേസമയം റോഡ് ഷോയ്ക്കും മൈക്ക് പ്രചാരണത്തിനും വൈകുന്നേരം ഏഴ് മണി വരെ സമയം അനുവദിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നക്‌സൽബാധിത പ്രദേശങ്ങളിൽ വൈകുന്നേരം ആറ് മണി വരെയാണ് പരസ്യപ്രചാരണം.

Share this story