ജനനേന്ദ്രിയത്തില്‍ അടക്കം ഇരുപതിലധികംഭാഗങ്ങളില്‍ കുത്തേറ്റു; കരമനയിലെ യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ പെണ്‍വാണിഭ സംഘം

ജനനേന്ദ്രിയത്തില്‍ അടക്കം ഇരുപതിലധികംഭാഗങ്ങളില്‍ കുത്തേറ്റു; കരമനയിലെ യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ പെണ്‍വാണിഭ സംഘം

തിരുവനന്തപുരം: കരമനയിൽ വൈശാഖ് എന്ന യുവാവ് കൊല്ലപ്പെട്ടത് പെൺവാണിഭ സംഘവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് പൊലീസ്. ഒരു മാസമായി കരമന തളിയിലിന് സമീപത്തെ അപ്പാർട്ട്മെന്റിൽ രണ്ടു മുറികൾ വാടകയ്ക്കെടുത്താണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. പൊലീസ് പിടിയിലായ വെഞ്ഞാറമൂട് സ്വദേശിനി ഷീബയാണ് ഇതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.

ബെംഗളൂരു സ്വദേശിനിയായ കവിതയെ കഴിഞ്ഞ ദിവസമാണ് ഇവിടേക്ക് എത്തിച്ചത്. എന്നാൽ ഇതിനിടെ ശനിയാഴ്ച രാത്രി കൊലപാതകം നടക്കുകയായിരുന്നു. സംഭവത്തിൽ 2 സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നവീൻ സുരേഷ്, ശിവപ്രസാദ്, സുജിത്ത് ഷീബ, കവിത എന്നിവരാണ് അറസ്റ്റിലായത്.

കരമന സ്വദേശി വൈശാഖാണ് കൊല്ലപ്പെട്ടത്. രാവിലെ അപാർട്ട്മെന്റിലെ മുറിയിൽ നെഞ്ചിൽ കുത്തേറ്റ നിലയിലാണ് വൈശാഖിനെ കണ്ടെത്തിയത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് അറിയിച്ചു. യുവാവിന്റെ ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ ലിംഗത്തിലുൾപ്പെടെ ഇരുപതിലധികം ഇടങ്ങളിൽ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തിയിട്ടുണ്ട്.

കസ്റ്റഡിയിലുള്ള മണക്കാട് സ്വദേശി നവീൻ സുരേഷാണ് കൊലപാതകം നടത്തിയതെന്നാണ് ഷീബയുടെ മൊഴി. എന്നാൽ ഷീബയുടെ ഒപ്പമുണ്ടായിരുന്ന നാലു പേരാണ് കൊലപാതകം നടത്തിയതെന്നാണ് നവീൻ സുരേഷ് പറയുന്നത്. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

Share this story