വിധിയെഴുതി; വടക്കന്‍ ജില്ലകളില്‍ കനത്ത പോളിങ്: കുറവ് തിരുവനന്തപുരത്ത്

വിധിയെഴുതി; വടക്കന്‍ ജില്ലകളില്‍ കനത്ത പോളിങ്: കുറവ് തിരുവനന്തപുരത്ത്

സംസ്ഥാന നിയമസഭയിലേക്കുള്ള പോളിങ് സമയം അവസാനിച്ചപ്പോൾ, വിധിയെഴുതിയത് 73.58 ശതമാനം പേർ. വടക്കൻ ജില്ലകളിലാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത പോളിങാണ് നടന്നത്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ 77.35 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിം​ഗ്.

പോളിങിന്‍റെ അവസാന നേരത്തും ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടർമാരുടെ നീണ്ട ക്യൂവാണുണ്ടായിരുന്നത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഉച്ചക്ക് ശേഷം മധ്യകേരളത്തിലുണ്ടായ മഴ പോളിംഗ് മന്ദഗതിയിലാക്കി.

കോഴിക്കോട്, കണ്ണൂർ, കാസര്‍കോഡ്, ആലപ്പുഴ ജില്ലകളിലാണ് കൂടിയ പോളിം​ഗ് രേഖപ്പെടുത്തിയത്. 78.26 ശതമാനമാണ് കോഴിക്കോട്ടെ പോളിങ്. കണ്ണൂരിൽ 77. 42, പാലക്കാട് 76.11, കാസർകോഡ് 74.80, ആലപ്പുഴ 74.43 എന്നിങ്ങനെയാണ് കൂടിയ പോളിങ് രേഖപ്പെടുത്തിയ മറ്റു ജില്ലകൾ. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് പോളിങ്.

വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. വോട്ടിംഗിനിടെ പല അനിഷ്ട സംഭവങ്ങളും അരങ്ങേറി. പയ്യന്നൂർ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർക്ക് സി.പി.എമ്മുകാരുടെ മർദ്ദനമേറ്റു. പാനൂർ സ്വദേശി മുഹമ്മദ് അഷ്റഫ് കളത്തിലിനാണ് മർദ്ദനമേറ്റത്. തലശേരി പാറാൽ ഡി.ഐ.എ കോളജ് പ്രൊഫസറാണ് മുഹമ്മദ് അഷ്റഫ്.

റേഷൻ കാർഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാൻ പ്രിസൈഡിംഗ് ഓഫീസർ അനുവദിച്ചില്ല. ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദ്ദനമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ രേഖകളിൽ റേഷൻ കാർഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതെന്ന് പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞു. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം പോളിംഗ് നിർത്തിവച്ചു.

പത്തനംതിട്ട ചുട്ടിപ്പാറയിൽ പോളിങ് ബൂത്തിൽ സി.പി.എം – കോൺഗ്രസ് കയ്യാങ്കളി ഉണ്ടായി. പാർട്ടി കൊടിയുമായി ബൂത്തിൽ വോട്ട് കാൻവാസ് ചെയ്യാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

Share this story