കൂത്തുപറമ്പില്‍ നടന്നത് ക്രൂരമായ കൊലപാതകം ആസൂത്രിതം; കുഞ്ഞാലിക്കുട്ടി

കൂത്തുപറമ്പില്‍ നടന്നത് ക്രൂരമായ കൊലപാതകം ആസൂത്രിതം; കുഞ്ഞാലിക്കുട്ടി

കണ്ണൂരിലെ മുസ്‍ലിം ലീ​ഗ് പ്രവർത്തകന്റെ കൊലപാതകം ക്രൂരവും ആസൂത്രിതവുമായിരുന്നു എന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സമൂഹമാധ്യമങ്ങളിൽ കൂടി മുന്നറിയിപ്പ് കൊടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൊല നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും കൊലയാളികൾ അനുവദിച്ചില്ല. വെട്ടേറ്റ് കാൽ അറ്റുപോയ മൻസൂർ രക്തം വാർന്നാണ് മരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പരാജയ ഭീതിമൂലം ഉണ്ടായ വിഭ്രാന്തിയാണ് സി.പി.എമ്മുകാരെ കൊണ്ട് കൊല ചെയ്യിച്ചത്. മനുഷ്യജീവന് വില കല്‍പ്പിക്കാത്ത ഇവരൊക്കെ എങ്ങനെ നാട് നന്നാക്കാനാണ്. പ്രദേശത്ത് പ്രശ്നമുണ്ടായിട്ടും പൊലീസ് നിഷ്ക്രിയമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വോട്ടെടുപ്പിന് പിന്നാലെ ചൊവ്വാഴ്ച്ച രാത്രിയാണ് കണ്ണൂരിലുണ്ടായ ആക്രമണത്തിൽ ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച രാത്രി 8.30 ഓടുകൂടിയാണ് മന്‍സൂറിന് നേരെ ആക്രമണമുണ്ടായത്. കൊലപാതകത്തില്‍ മൻസൂറിന്‍റെ അയൽവാസി ഷിനോസിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ സി.പി.എം പ്രവർത്തകനാണ്.

മന്‍സൂറിനെയും മുഹ്‍സിനെയും അക്രമിച്ച സംഘത്തില്‍ 14ഓളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പ്രാഥമികമായി നല്‍കുന്ന വിവരം. ബൈക്കുകളിലായെത്തിയ മൂന്നംഗ സംഘമാണ് ഇവരുടെ വീട്ടുമുറ്റത്തേക്ക് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. മറ്റൊരു സംഘം വടിവാള്‍ ഉപയോഗിച്ച് ഇവരെ അക്രമിക്കുകയായിരുന്നു.

ആക്രമത്തിന് ശേഷം മൻസൂറിനെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. പക്ഷേ, രാത്രി 11.30 ഓടെ മന്‍സൂറിന്‍റെ മരണം സ്ഥിരീകരിച്ചു.

മന്‍സൂറിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപ്പറമ്പിൽ ഇന്ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

Share this story