മുഖ്യമന്ത്രി രാജിവെക്കണം: ആവശ്യം ആവർത്തിച്ച് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി രാജിവെക്കണം: ആവശ്യം ആവർത്തിച്ച് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തവണ ബന്ധുനിയമന വിവാദത്തിലാണ് ചെന്നിത്തലയുടെ രാജി ആവശ്യം. കെടി ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിൽ ജലീലും മുഖ്യമന്ത്രിയും തമ്മിൽ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും ഇതിൽ മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ടെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു

കുറിപ്പിന്റെ പൂർണരൂപം

ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജറായി കെ.ടി ജലീലിന്റെ ഉറ്റബന്ധു കെ.റ്റി അദീബിനെ നിയമിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ് വരുത്തുന്നതിനുള്ള ഫയലിൽ മന്ത്രിസഭയെ മറികടന്ന് ഒപ്പിട്ടത് മുഖ്യന്ത്രി പിണറായി വിജയനാണ്.
2013 ൽ യു.ഡി.എഫിന്റെ ഭരണകാലത്ത് ധനകാര്യവകുപ്പിന്റെ ഉപദേശ പ്രകാരം മന്ത്രിസഭയാണ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥർക്കുള്ള യോഗ്യത നിശ്ചയിച്ചത്. അതിൽ മാറ്റം വരുത്തണമെങ്കിൽ മന്ത്രിസഭയിൽ തന്നെ വയ്ക്കണമെന്ന സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശം മറികടന്നാണ് ഫയൽ കെ.ടി ജലീൽ മുഖ്യമന്ത്രിയുടെ മുന്നിൽ എത്തിച്ച് ഒപ്പിടുവിച്ചത്.
യോഗ്യതയിൽ മാറ്റം വരുത്തുന്നത് എന്തു കൊണ്ടാണ്? മന്ത്രിസഭയിൽ വച്ചാൽ ബന്ധുവിനെ നിയമിക്കാൻ കഴിയില്ല എന്ന് കരുതിയിട്ടാണോ? ഏതായാലും ഈ നിയമനകാര്യത്തിൽ കെ.ടി. ജലീലും മുഖ്യമന്ത്രിയും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിക്കും ഈ വഴിവിട്ട നിയമനത്തിൽ ഉത്തരവാദിത്തമുണ്ട്.
മുഖ്യമന്ത്രിയെ കുരുക്കിൽ നിന്ന് രക്ഷപ്പെടുത്താൻ എ.ജിയിൽ നിന്ന് നിയമോപദേശം എഴുതിവാങ്ങി, റിട്ടുമായി ഹൈക്കോടതിയിൽ പോകാനുള്ള സർക്കാരിന്റെ നീക്കം അപഹാസ്യമാണ്. ഒരുവശത്തു ധാർമ്മികത പ്രസംഗിക്കുകയും മറുവശത്ത് കൂടി ധാർമ്മികതയെ തകിടം മറിക്കാനുള്ള നീക്കം നടത്തുകയുമാണ് സർക്കാർ ചെയ്യുന്നത്.
കെ.ടി ജലീൽ മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ല. കൂട്ടുപ്രതിയായ മുഖ്യമന്ത്രിയും രാജിവയ്ക്കണം. അല്ലാതെ മുഖ്യമന്ത്രിയെ രക്ഷിക്കാൻ കാവൽ മന്ത്രിസഭയുടെ മാത്രം പദവിയുള്ള ഈ സർക്കാർ പൊതുപണം ധൂർത്തടിച്ച് കോടതിയിൽ പോകുന്നത് ശരിയല്ല. ജനാധിപത്യ ബോധവും ധാർമ്മികതയും അല്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും രാജി വയ്ക്കണം.

Share this story