സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ; അനുമതി അവശ്യ സർവീസുകൾക്ക് മാത്രം

സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ; അനുമതി അവശ്യ സർവീസുകൾക്ക് മാത്രം

സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരും വ്യക്തികളും തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകില്ല. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതി

അവശ്യ സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവക്ക് 24 മണിക്കൂറും പ്രവർത്തിക്കാം. ഇത്തരം സ്ഥാപനങ്ങളിലെയും സംഘടനകളുടെയും ജീവനക്കാരുടെ യാത്ര അതാത് സ്ഥാപനങ്ങൾ അനുവദിക്കുന്ന തിരിച്ചറിയൽ രേഖാപ്രകാരമായിരിക്കും

ടെലികോം സർവീസ്, അടിസ്ഥാന സൗകര്യം, ഇന്റർനെറ്റ് സേവന ദാതാക്കൾ, പെട്രോളിയം, എൽപിജി യൂനിറ്റുകൽ എന്നിവ അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐടി മേഖലയിൽ സ്ഥാപനം പ്രവർത്തിക്കാൻ അത്യാവശ്യം വേണ്ട ആളുകൾ മാത്രമേ ഓഫീസുകളിലെത്താവൂ.

രോഗികൾക്കും അവരുടെ കൂടെയുള്ള സഹായികൾക്കും വാക്സിൻ സ്വീകരിക്കാൻ പോകുന്നവർക്കും ഐഡി കാർഡ് കാണിച്ചാൽ യാത്ര അനുവദിക്കും. ആശുപത്രി ഫാർമസികൾ, പത്രമാധ്യമങ്ങൾ, ഭക്ഷണം, പലചരക്ക് കടകൾ, പഴക്കടകൾ, പാൽ ഉത്പന്നങ്ങൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങൾ, ഇറച്ചി, മത്സ്യ വിപണ കേന്ദ്രങ്ങൾ, കള്ളുഷാപ്പുകൾ എന്നിവക്ക് പ്രവർത്തിക്കാം.

വാഹനങ്ങളുടെ അറ്റകുറ്റപ്പണി, സർവീസ് കേന്ദ്രങ്ങൾ എന്നിവക്ക് പ്രവർത്തിക്കാം. ആളുകൾ പുറത്തിറങ്ങി സാധനങ്ങൾ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ സ്ഥാപനങ്ങളിലും ഉടമകളും ജീവനക്കാരും ഇരട്ട മാസ്‌ക് ധരിക്കണം. കടകൾ രാത്രി ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം. ഹോട്ടലുകളിൽ പാഴ്സൽ മാത്രമേ അനുവദിക്കൂ. ബാങ്കുകൾ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മാത്രം.

ദീർഘദൂര ബസുകൾ, ട്രെയിൻ, പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം യാത്ര. വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം. റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.

 

Share this story