കെഎസ്ആർടിസി ഇനി കേരളത്തിന്റേത് മാത്രം; വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിജയം

കെഎസ്ആർടിസി ഇനി കേരളത്തിന്റേത് മാത്രം; വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിജയം

തിരുവനന്തപുരം: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിജയം നേടി കേരളം. കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ആനവണ്ടി എന്ന പേരും ഇനി കേരളത്തിന്റേത് മാത്രം. കെഎസ്ആർടിസി എന്ന പേരിനെ ചൊല്ലി കേരളത്തിന്റെയും കർണാടകയുടെയും റോഡ് ട്രാൻസ്‌പോർട്ട് കോർപ്പഷനുകൾ തമ്മിലുള്ള തർക്കത്തിൽ കേരളം വിജയിച്ചു.

കർണാടകയും കേരളവും പൊതു ഗതാഗത സർവ്വീസുകളിൽ കെഎസ്ആർടിസി എന്ന പേരാണ് വർഷങ്ങളായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇത് കർണാടകയുടേതാണെന്നും കേരള ട്രാൻസ്‌പോർട്ട് ഇത് ഉപയോഗിക്കരുതെന്നും ചൂണ്ടിക്കാട്ടി കർണാടക കേരളത്തിന് നോട്ടീസ് അയച്ചിരുന്നു. 2014 ലാണ് കർണാടക കേരളത്തിന് നോട്ടീസ് അയച്ചത്. തുടർന്ന് അന്നത്തെ സിഎംഡിയായിരുന്ന ആന്റണി ചാക്കോ കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ ഓഫ് ട്രേഡ് മാർക്കിന് കേരളത്തിന് വേണ്ടി അപേക്ഷ നൽകി. പിന്നീട് വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ വിജയം കേരളത്തിന് അനുകൂലമാകുകയായിരുന്നു.

ട്രേഡ് മാർക്ക്‌സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് അനുവദിച്ച് ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി. കെഎസ്ആർടിസി എന്ന പേര് ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിധി കേരളത്തിന് അനുകൂലമായത്.

Share this story