മാംഗോ മൊബൈൽ ഉദ്ഘാടനം: സഭയെ തെറ്റിദ്ധരിപ്പിച്ച പി ടി തോമസ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

മാംഗോ മൊബൈൽ ഉദ്ഘാടനം: സഭയെ തെറ്റിദ്ധരിപ്പിച്ച പി ടി തോമസ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

മാംഗോ മൊബൈൽ ഉദ്ഘാടനം ചെയ്യാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചെന്നും ഉദ്ഘാടനത്തിന് മുമ്പ് മാംഗോ മൊബൈൽ ഉടമ അറസ്റ്റിലായെന്നുമുള്ള പിടി തോമസ് എംഎൽഎയുടെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം സഭയിൽ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പറയുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

മാംഗോ ഫോൺ ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞത് താനല്ല. തട്ടിപ്പുകാരുടെ സ്വാധീനത്തിൽ നിൽക്കുന്നത് താനല്ല. മുട്ടിൽ മരം കൊള്ളക്കാരുമായി തനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാണ് ശ്രമം. മൊബൈൽ ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞ മുഖ്യമന്ത്രി മറ്റൊരാളാണ്. അത് ആരാണെന്ന് തന്നെക്കൊണ്ട് പറയിപ്പിക്കുന്നതിൽ പി ടി തോമസിന് സന്തോഷമുണ്ടാകും.

സഭയെ തെറ്റിദ്ധരിപ്പിച്ച പി ടി തോമസ് മാപ്പ് പറയുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016 ഫെബ്രുവരിയിലാണ് മാംഗോ കേസ് പ്രതികൾ അറസ്റ്റിലായത്. അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയതിന് പി ടി തോമസ് സഭയിൽ മാപ്പ് പറയണം.

പട്ടാപ്പകലിനെ കുറ്റാക്കൂരിട്ടായി ചിത്രീകരിക്കുന്ന രീതികൾക്കായി സഭ ദുരുപയോഗം ചെയ്യരുത്. തെറ്റിദ്ധാരണയുടെ ഒരു മൂടൽ മഞ്ഞുണ്ടാക്കി ഇന്നത്തെ മുഖ്യമന്ത്രിയെ അതിന്റെ മറവിൽ നിർത്താൻ നോക്കുക. അതാണ് നടന്നത്. മുഖ്യമന്ത്രിയെ നിങ്ങൾ കൊണ്ടുവരുന്ന മൂടൽ മഞ്ഞിന് കീഴ്‌പ്പെടുത്താനാകില്ല എന്നുമാത്രം പറയട്ടെയെന്നും പിണറായി കൂട്ടിച്ചേർത്തു.

Share this story