ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ ഉത്തരവ് പിൻവലിച്ചു

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ ഉത്തരവ് പിൻവലിച്ചു

കൊച്ചി: ലക്ഷദ്വീപില്‍ കൂടുതല്‍ സുരക്ഷ ശക്തമാക്കി ഭരണകൂടം പുറത്തിറക്കിയ പുതിയ ഉത്തരവ് പിൻവലിച്ചു. ദ്വീപിലെ പ്രാദേശിക മത്സ്യബന്ധന ബോട്ടുകളെ നിരീക്ഷിക്കാൻ മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ഉത്തരവാണ് പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചത്. സുരക്ഷയുടെ പേരില്‍ ദ്വീപില്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.

ദ്വീപുകളിലേക്ക് എത്തുന്ന ഉരു, മറ്റ് പാസഞ്ചര്‍ വെസലുകള്‍ എന്നിവയിലും കര്‍ശന പരിശോധന നടത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കൊച്ചിക്കു പുറമെ ബേപ്പൂര്‍, മംഗലാപുരം എന്നിവിടങ്ങളിലും യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണം, ലഗേജുകള്‍ അടക്കം പരിശോധിക്കാന്‍ പ്രത്യേക സംവിധാനം വേണം, വാര്‍ഫുകള്‍, ഹെലിബെയ്‌സ് എന്നിവിടങ്ങളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ ഒരുക്കുക എന്നിങ്ങനെയായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.

അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേശകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്ണ് പുറത്തിറക്കിയത്. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ എന്നപേരില്‍ ഇറങ്ങിയ ഈ ഉത്തരവിനെതിരെ ദ്വീപിനകത്തും പുറത്തും പ്രതിഷേധം ശക്തമായി. ഇതേത്തുടർന്നാണ് ഉത്തരവ് പിൻവലിച്ചതെന്നാണ് റിപ്പോർട്ട്.

Share this story