ഫോറസ്റ്റ് ജീപ്പ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം: ആറു പേർക്ക് പരിക്ക്
കരുവാരക്കുണ്ട്: വനം വകുപ്പ് ജീവനക്കാർ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു. ആർത്തലക്കുന്ന് കോളനിയിലാണ് സംഭവം. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. ആർത്തലക്കുന്ന് കോളനിക്ക് സമീപമുള്ള വനമേഖലയിൽ സന്ദർശനം നടത്താൻ എത്തിയ സംഘം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.
കരുവാരകുണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഗിരീഷ്, അഭിലാഷ്, അമൃത രശ്മി, വിനീത, വാച്ചർ രാമൻ, ഡ്രൈവർ നിർമൽ എന്നിവർക്കാണ് പരിക്കേറ്റത്. മുകളിലേക്ക് പോകുകയായിരുന്ന ജീപ്പ് കയറ്റം കയറാനാവാതെ പിറകിലേക്ക് വന്ന് 20 അടി താഴ്ച്ചയിലുള്ള വീടിന്റെ മുകളിലേക്കാണ് മറിഞ്ഞത്. വെള്ളാരം കുന്നേൽ പ്രകാശിന്റെ വീട്ടിലേക്കാണ് ജീപ്പ് മറിഞ്ഞത്. വീട്ടിലുണ്ടായിരുന്നവർക്കൊന്നും അപകടം സംഭവിച്ചിട്ടില്ല.