സ്ഥാനാര്‍ത്ഥിയാകാന്‍ പണം നല്‍കിയെന്ന ആരോപണം; കെ.സുരേന്ദ്രനെതിരെ കേസെടുത്തു: സി.കെ.ജാനുവിനേയും പ്രതിയാക്കി

സ്ഥാനാര്‍ത്ഥിയാകാന്‍ പണം നല്‍കിയെന്ന ആരോപണം; കെ.സുരേന്ദ്രനെതിരെ കേസെടുത്തു: സി.കെ.ജാനുവിനേയും പ്രതിയാക്കി

സ്ഥാനാര്‍ത്ഥിയാകുന്നതിനായി സി കെ ജാനുവിന് പണം കൈമാറിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു നടപടി. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎയുടെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സി കെ ജാനുവിനേയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.

കല്‍പ്പറ്റ കോടതി നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ്കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാഴാഴ്ചയാണ് സുരേന്ദ്രനെതിരെ കേസ് എടുക്കാന്‍ സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഷന്‍ ഓഫീസരറോട് കല്‍പ്പറ്റ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നിര്‍ദ്ദേശിച്ചത്. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സി കെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കി എന്നാണ് കേസ്. ഇത് സംബന്ധിച്ച്‌ ജെആര്‍പി. നേതാവ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയ ടെലഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.

തുടര്‍ന്ന്, ജാനുവിന്റെ പാര്‍ട്ടിയിലെ മുന്‍പ്രവര്‍ത്തകനും അവര്‍ പണം വാങ്ങിയതായി ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ് നവാസ് പരാതി നല്‍കിയത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം സുരേന്ദ്രനും ജാനുവും നിഷേധിച്ചിട്ടുണ്ട്. അതേസമയം പണം നൽകിയതിന് തന്റെ പക്കൽ തെളിവില്ലെന്ന് പ്രസീത വ്യക്തമാക്കിയിട്ടുണ്ട്.

Share this story