വിനീഷിനെ തെളിവെടുപ്പിന് എത്തിച്ചു; ദൃശ്യയെ കൊലപ്പെടുത്തിയ രീതി കൂസലില്ലാതെ വിവരിച്ച് പ്രതി

വിനീഷിനെ തെളിവെടുപ്പിന് എത്തിച്ചു; ദൃശ്യയെ കൊലപ്പെടുത്തിയ രീതി കൂസലില്ലാതെ വിവരിച്ച് പ്രതി

പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ഏലംകുളത്ത് 21കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷിനെ തെളിവെടുപ്പിനായി എത്തിച്ചു. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് കൊല്ലപ്പെട്ട ദൃശ്യയുടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നാട്ടുകാരെ മാറ്റിയതിന് ശേഷമാണ് വിനീഷിനെ സ്ഥലത്ത് എത്തിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുമ്പോൾ നഷ്ടപ്പെട്ട ചെരുപ്പും വിനീഷ് കാണിച്ചു കൊടുത്തു. കൊലപാതകം നടത്തിയ രീതിയും വിനീഷ് വിശദീകരിച്ചു

ദൃശ്യയുടെ വീടിന് പിന്നിലെ താമസമില്ലാത്ത വീട്ടിൽ ഒരു മണിക്കൂറോളം നേരം ഒളിച്ചുനിന്നു. പിന്നീട് അടുക്കള വഴി ദൃശ്യയുടെ വീട്ടിൽ കയറി. അടുക്കളയിൽ നിന്ന് കത്തിയെടുത്തു. പിന്നീട് മുകളിലെ നിലയിലേക്ക് പോയി. പക്ഷേ ദൃശ്യ താഴത്തെ നിലയിലായിരുന്നു ഉണ്ടായിരുന്നത്.

ആളില്ലാത്ത സമയം നോക്കി താഴെ ഇറങ്ങി. കുറേ നേരം ദൃശ്യയെ നോക്കി നിന്നു. ആക്രമിക്കാൻ തയ്യാറെടുക്കുമ്പോഴാണ് അനിയത്തി ദേവശ്രീ വന്നത്. ഇതോടെ ദേവശ്രീയെ ആക്രമിച്ചു പിന്നീട് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തി ഇവിടെ നിന്ന് ഇരങ്ങിയോടി. വീടിന് പിന്നിലെ പൈപ്പിൽ നിന്ന് കയ്യിലെയും വസ്ത്രത്തിലെയും രക്തക്കറ കഴുകി. പിന്നിലെ വയലിലൂടെ ഓടി രക്ഷപ്പെട്ടുവെന്നും വിനീഷ് പറഞ്ഞു.

Share this story