കവിയും ഗാനരചയിതാവുമായ രമേശൻ നായർ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ രമേശൻ നായർ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും ഗാന രചയിതാവുമായിരുന്ന പഴവിള രമേശൻ നായർ (83) വർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാന്തികവാടത്തിൽ നാളെ ശവസംസ്‌കാരം നടക്കും. പഴവിള രമേശൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. മതനിരപേക്ഷതയുടെ പക്ഷത്ത് എന്നും ഉറച്ചു നിന്ന അദ്ദേഹം കവിതയിൽ ആധുനികതയുടെ വക്താക്കളിൽ ഒരാളായിരുന്നുന്നെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

1925 ൽ കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയിൽ ജനിച്ച രമേശൻ നായരുടെ പ്രാഥമിക വിദ്യാഭ്യാസം അഞ്ചാലുമൂട് പ്രൈമറി സ്‌കൂളിലായിരുന്നു. കരിക്കോട് ശിവറാം ഹൈസ്‌കൂളിലും കൊല്ലം എസ് എൻ കോളജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുമായാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തീകരിച്ചത്. 1961 മുതൽ 1968 വരെ കൗമുദി ആഴ്ചപതിപ്പിൽ കെ. ബാലകൃഷ്ണനൊപ്പം സഹപത്രാധിപരായി പ്രവർത്തിച്ച ശേഷം 1993 വരെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ചു.

ഞാറ്റടി, ആശംസകളോടെ, മാളൂട്ടി, അങ്കിൾ ബണ്‍, വസുധ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ഗാനങ്ങൾ എഴുതിയത് പഴവിള രമേശൻ നായരായിരുന്നു. പതിനാലാം വയസിൽ നാടകങ്ങൾക്ക് ഗാനങ്ങൾ എഴുതിയാണ് രമേശൻ നായർ ഈ രംഗത്തേക്ക് കടന്നു വന്നത്. 2017ൽ കേരളം സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള അവാർഡ് ലഭിച്ചിരുന്നു. മഴയുടെ ജാലകം, ഞാനെന്റെ കാടുകളിലേക്ക്, പ്രയാണ പുരുഷൻ, ഓർമകളുടെ വർത്തമാനം, മായാത്ത വരകൾ, നേർവര എന്നിവയാണ് രമേശൻ നായരുടെ പ്രധാന രചനകൾ. സി.രാധയാണ് ഭാര്യ. സൂര്യ സന്തോഷ്, സൗമ്യ എന്നിവരാണ് മക്കൾ.

Share this story