ബ്രണ്ണന്‍ പോര്; സുധാകരന് ജാഗ്രത കുറവ് ഉണ്ടായോയെന്ന് കെപിസിസി തീരുമാനിക്കട്ടെയെന്ന് കുഞ്ഞാലിക്കുട്ടി

ബ്രണ്ണന്‍ പോര്; സുധാകരന് ജാഗ്രത കുറവ് ഉണ്ടായോയെന്ന് കെപിസിസി തീരുമാനിക്കട്ടെയെന്ന് കുഞ്ഞാലിക്കുട്ടി

ബ്രണ്ണന്‍ കോളേജ് അനുഭവങ്ങള്‍ പങ്കുവച്ചതില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ജാഗ്രത കുറവ് ഉണ്ടായോയെന്ന് കെപിസിസി തീരുമാനിക്കട്ടെയെന്ന് പികെ കുഞ്ഞാലിക്കുട്ടി.
മുഖ്യമന്ത്രി- സുധാകരന്‍ വാക്‌പോര് ആരോഗ്യകരമല്ലെന്നും ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട് നാട്ടില്‍. ആ ചര്‍ച്ചകളുടെ ശ്രദ്ധ തിരിച്ചു വിടുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം, മക്കളെ തട്ടിക്കൊണ്ടു പോകാന്‍ കെ സുധാകരന് പദ്ധതിയിട്ടുണ്ടെന്ന് പിണറായി വിജയനോട് പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് കെടി ജോസഫാണെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നു. പിണറായിയും സുധാകരനും പഠിച്ച കാലത്ത് ബ്രണ്ണന്‍ കോളേജിലുണ്ടായിരുന്ന സിഎംപി നേതാവ് ചൂരായി ചന്ദ്രനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1965 മുതല്‍ 1972 വരെയാണ് ചൂരായി ചന്ദ്രന്‍ ബ്രണ്ണന്‍ കോളേജില്‍ പഠിച്ചിരുന്നത്.

ചൂരായി ചന്ദ്രന്‍ പറഞ്ഞത്: ”ഇന്നത്തെ ക്യാമ്പസിന്റെ അന്തരീക്ഷമല്ല അന്നത്തെ കാലത്ത്. അന്ന് നേതാക്കളായി ഉണ്ടായിരുന്നത് വി ബാലന്‍, ഭാസ്‌കരന്‍, പിണറായിയിലെ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഒരു ടീമായിരുന്നു കെഎസ്‌യുവിന്റെ മുന്നില്‍. അതില്‍ നിന്ന് തെറ്റി പിരിഞ്ഞ ഒരു അനാര്‍ക്കിസ്റ്റ് കമ്പനിയുണ്ടായിരുന്നു. ഇവരായിരുന്നു ക്യാമ്പസില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നത്. അവര്‍ക്ക് അന്ന് കള്ള ചാരായം കിട്ടും, അത് രാവിലെ മുതല്‍ കഴിക്കും. പിന്നെ കുറച്ച് റൊമാന്‍സ്. ഇതായിരുന്നു രീതി.” ”കോണ്‍ഗ്രസ് നേതാവ് കെടി ജോസഫാണ്, കെ സുധാകരന് മക്കളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടുണ്ടെന്ന് പിണറായി വിജയനെ അറിയിച്ചത്. എറണാകുളത്താണ്, അബ്കാരിയാണ്, ഫിനാന്‍സറാണ്, മരിച്ചയാളാണ് എന്നെല്ലാം പറയുമ്പോഴാണ് ഇക്കാര്യം വ്യക്തമാവുന്നത്. ജോസഫ് കഥയുണ്ടാക്കി പറയുമെന്ന് എനിക്ക് തോന്നുന്നില്ല. ഇക്കാര്യം ഉണ്ടാക്കി പറഞ്ഞതായിരിക്കില്ല. കെടി ജോസഫ് എല്ലാവര്‍ക്കും പണം നല്‍കും. പിണറായി വിജയനും സുധാകരനും കൊടുക്കും. മമ്പറം ദിവാകരനുമായിട്ടായിരുന്നു അദ്ദേഹത്തിന് അടുത്ത ബന്ധം. അവര് തമ്മില്‍ വല്ലാത്തൊരു ബന്ധമായിരുന്നു.”

മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും തമ്മിലുള്ള പോര് അവസാനിപ്പിക്കണമെന്നും ചൂരായി ചന്ദ്രന്‍ ആവശ്യപ്പെട്ടു. ”പിണറായി വിജയന്റെയും സുധാകരന്റെ പഴയ ക്യാമ്പസ് കഥകള്‍ കൊണ്ട് ജനത്തിന് ഒരു കാര്യവുമില്ല. വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതാണ് സുധാകരനും സിപിഐഎമ്മിനും എല്ലാവര്‍ക്കും നല്ലത്.”-ചൂരായി ചന്ദ്രന്‍ പറഞ്ഞു.

കെ സുധാകരന്റെ നേതൃത്വത്തില്‍ തന്റെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതായി സുധാകരന്റെ ഉറ്റ സുഹൃത്ത് തന്നോട് വെളിപ്പെടുത്തിയിരുന്നെന്ന് മുഖ്യമന്ത്രിയാണ് കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സുധാകരന്റെ സുഹൃത്തും വിശ്വസ്തനുമായ കോണ്‍ഗ്രസുകാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും വ്യക്തിയുടെ പേര് പുറത്തുവിടാതെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Share this story