സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; അതീവ ജാഗ്രത വേണമെന്ന് അധികൃതർ

സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; അതീവ ജാഗ്രത വേണമെന്ന് അധികൃതർ

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയിൽ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്തിലെ നാലു വയസുള്ള ആണ്‍ കുട്ടിയിലാണ് പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജനങ്ങൾ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

നിലവില്‍ കോവിഡ് നെഗറ്റീവായ കുട്ടിയുടെ സ്രവത്തിന്റെ ജനിതക പഠനത്തിലാണ് പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. ന്യൂഡല്‍ഹിയിലെ സിഎസ്‌ഐആര്‍ – ഐജിഐബി യില്‍ നടത്തിയ പരിശോധനയിലാണ് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്. ഈ പ്രദേശത്തെ പോസിറ്റീവ് രോഗികളെ ഡിസിസിയിലേക്ക് മാറ്റുമെന്നും ഇവിടെ കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

ഡെല്‍റ്റ പ്ലസ് ബാധിതനായ കുട്ടി ഉള്‍പ്പെട്ട വാര്‍ഡിൽ ടിപിആര്‍ നിരക്ക് 18.42 ശതമാനമാണ്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലും ടിപിആര്‍ കൂടുതലായി നില്‍ക്കുന്നതിനാലും നിയന്ത്രണം അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതുവരെ 87 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയയും ചെയ്തിട്ടുള്ള ഈ പ്രദേശത്ത് നിലവില്‍ 18 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരികരിച്ചിട്ടുള്ളത്.

Share this story