ഇനിയൊരു ജീവനും പൊലിയരുത്: സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ

ഇനിയൊരു ജീവനും പൊലിയരുത്: സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ

സ്ത്രീധനം കൊടുക്കില്ല, വാങ്ങില്ല ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ. കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണത്തിന് പിന്നാലെയാണ് സാമൂഹിക പ്രസക്തിയുള്ള ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ രംഗത്തുവന്നിരിക്കുന്നത്. ഇനിയൊരു ജീവനും സ്ത്രീധനത്തിന്റെ പേരിൽ പൊലിഞ്ഞു പോകരുതെന്നും പെൺകുട്ടികൾ വിവാഹ കമ്പോളത്തിലെ ചരക്കല്ലെന്ന് നാം ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ടെന്നും ഡിവൈഎഫ്‌ഐ പറയുന്നു

വാർത്താക്കുറിപ്പിന്റെ പൂർണരൂപം

‘അഭിമാനത്തോടെ ഞാൻ പറയും .
സ്ത്രീധനം വാങ്ങുകയുമില്ല കൊടുക്കുകയുമില്ല’
സംസ്ഥാന കാമ്പയിൻ – DYFI
സ്ത്രീധനം ഒരു സാമൂഹ്യ തിന്മയാണ്.
നിയമം മൂലം നിരോധിക്കപ്പെട്ടെങ്കിലും ഈ ദുരാചാരം ഇപ്പോഴും പെൺകുട്ടികളുടെ ജീവനെടുത്തു കൊണ്ടിരിക്കുന്നു. അതിലേറെ പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് വിധേയരാക്കപ്പെടുന്നു. ഇതിന് അറുതി വരുത്തേണ്ട സമയമായി.

ഇനിയൊരു ജീവനും സ്ത്രീധനത്തിന്റെ പേരിൽ പൊലിഞ്ഞുപോകരുത്.

പെൺകുട്ടികൾ വിവാഹകമ്പോളത്തിലെ ചരക്കല്ലെന്ന് നാം ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്.

നിയമങ്ങൾ ഇല്ലാഞ്ഞിട്ടല്ല,
സമൂഹം തീരുമാനിക്കാത്തതുകൊണ്ടാണ് സ്ത്രീധനമെന്ന അപരിഷ്‌കൃത ആചാരം ഇന്നും തുടരുന്നത്.

ഒരു ആണും പെണ്ണും ഒരുമിച്ച് ജീവിക്കുന്നതിൽ അളന്നുതൂക്കിയ പണത്തിനോ ആർഭാടത്തിനോ യഥാർത്ഥത്തിൽ ഒരു സ്ഥാനവുമില്ല. സോഷ്യൽ സ്റ്റാറ്റസിന്റെ വികലമായ പൊതുബോധം എത്രപേരെയാണ് ആജീവനാന്തം കടക്കാരാക്കുന്നത്? ആർഭാടത്തിനും പണത്തിനും പെണ്ണിനെക്കാളും പരസ്പരബന്ധത്തെക്കാളും മൂല്യം നിശ്ചയിക്കുന്ന നടപ്പുരീതി എത്ര
ജീവനാണ് അവസാനിപ്പിച്ചത്. സ്ത്രീധനം സൃഷ്ടിച്ച വലിയ ദുരന്തങ്ങളെക്കുറിച്ചുമാത്രമാണ് നാം എപ്പോഴും സംസാരിക്കാറുള്ളത്. എന്നാൽ എരിഞ്ഞുജീവിക്കുന്ന പെൺജീവിതങ്ങൾ, ഉരുകുന്ന രക്ഷകർത്താക്കൾ ഒട്ടേറെയാണ്. നമുക്കരികിൽ, നമ്മിൽ പലരുടെയും വീട്ടിൽ ഇതുപോലെ എത്രയോപേർ….ഇനി ഒരാൾ കൂടി സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടില്ല എന്ന് നമുക്ക് തീരുമാനിക്കണം.

രാഷ്ടീയ ഭേദമന്യേ മുഴുവൻ പേരോടും ഈ കാംപയിനിൽ പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു ‘

 

Share this story