കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം; നടക്കുന്നത് അപമാനിക്കാനുള്ള ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം; നടക്കുന്നത് അപമാനിക്കാനുള്ള ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി

കേരളം നിക്ഷേപത്തിന് അനുകൂലമല്ലെന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണിത്. മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളം.

വിമാനമയച്ചതും കൊണ്ടുപോയതുമെല്ലാം അവരുടെ താത്പര്യമാണ്. ഭാവിയില്‍ തെളിയിക്കേണ്ട കാര്യമാണിത്. ഇത് ഉയര്‍ത്തുന്ന ഗൗരവമായ പ്രശ്‌നങ്ങളുണ്ട്. കേരളം നിക്ഷേപത്തിന് അനുകൂലമല്ലെന്നത് പണ്ട് പറഞ്ഞുപരത്തിയ ആക്ഷേപമായിരുന്നു. നാട് അത് പൂര്‍ണമായി നിരാകരിച്ചു. വ്യവസായികള്‍ ഏറ്റവും വലിയ നിക്ഷേപ സൗഹൃദമായ സംസ്ഥാനമായാണ് കേരളത്തെ കാണുന്നത്. കേരളത്തിന് എതിരായ വാദമാണിതെന്നും കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമായാണ് അതിനെ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാന സമ്പത്ത് ഘടനയിലേക്കുള്ള മാറ്റമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ കേരളമാണ് ഒന്നാം സ്ഥാനത്തുള്ളത്. 75 സ്‌കോര്‍ കേരളം നേടി. സൂചികയില്‍ പ്രധാനം വ്യവസായ വികസനമാണ്. ഇന്ത്യ ഇന്നോവേഷന്‍ സൂചികയില്‍ മികച്ച വ്യവസായ സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളില്‍ 2ാം സ്ഥാനവും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യത്തില്‍ നാലാം സ്ഥാനവും കേരളം നേടി. ഇതൊക്കെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്നതാണ്. നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈയ്ഡ് എകണോമിക് റിസേര്‍ച്ചിന്റെ സൂചികയിലും നാലാമതായി കേരളം എത്തി.

സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ നിക്ഷേപ അനുകൂല നടപടികളാണ് സ്വീകരിച്ചു വന്നത്. വ്യവസായ തര്‍ക്ക പരിഹാരത്തിന് ജില്ലാ തല സമിതികള്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്രീകൃത പരിശോധന സംവിധാനം രൂപീകരിക്കും. ഇങ്ങനെ നിരവധി സംവിധാനങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ത്തിക്കാട്ടി.

അതേസമയം സഹകരണമെന്നത് പൂര്‍ണമായും സംസ്ഥാന വിഷയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രാലയ രൂപീകരണം ആശങ്കകള്‍ക്ക് ഇടയാക്കുന്നത് സ്വാഭാവികം. മള്‍ട്ടി സ്റ്റേറ്റ് കോര്‍പറേഷന്‍ സൊസൈറ്റി നിലവിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്തെന്ന് മനസിലാക്കി പ്രതികരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story