മലപ്പുറത്ത് കോവിഡ് വ്യാപനം കടുക്കുന്നു: 69 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

മലപ്പുറത്ത് കോവിഡ് വ്യാപനം കടുക്കുന്നു: 69 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപനം അതിശക്തം. മലപ്പുറത്ത് എ കാറ്റഗറിയില്‍ പെട്ട ഒരു പ്രദേശം പോലും ഇല്ല. ആകെയുള്ള 106ല്‍ 69 തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഡി വിഭാഗത്തിലാണ്. ഇവിടെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. 26 തദ്ദേശഭരണ മേഖലകള്‍ സി വിഭാഗത്തിലും 11 മേഖലകള്‍ ബി വിഭാഗത്തിലുമാണ്.

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ തന്നെ ഏറ്റവും അധികം കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിക്ക് ഏറെ മുകളിലാണ്. ബുധനാഴ്ച 16.36, ചൊവ്വാഴ്ച 17.99, തിങ്കളാഴ്ച 19.41 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്ക്. പ്രതിവാര വിലയിരുത്തലില്‍ അതുകൊണ്ട് തന്നെ ജില്ലയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നു. ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനതിന് മുകളില്‍ ഉള്ള തദ്ദേശഭരണ സ്ഥാപനങ്ങള്‍ 69 ആണ്. ഏറ്റവും ഉയര്‍ന്ന കണക്ക് ഇരിമ്പിളിയത്ത് രേഖപ്പെടുത്തി. 32.60 ആണ് ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കണ്ണമംഗലം, ചോക്കാട് പഞ്ചായത്തുകളിലും 30 ന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി ഉണ്ട്. നിലമ്ബൂര്‍ , പൊന്നാനി, വളാഞ്ചേരി, മഞ്ചേരി , താനൂര്‍, തിരൂരങ്ങാടി നഗരസഭകളും ഡി കാറ്റഗറിയിലാണ്. ഈ മേഖലകളെല്ലാം സമ്ബൂര്‍ണ്ണ കണ്ടൈന്‍മെന്‍റ് സോണ്‍ ആണ്.

മലപ്പുറം ജില്ലയില്‍ വരും ദിവസങ്ങളില്‍ കോവിഡ് കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയരും എന്നും ആരോഗ്യമേഖലയിലെ വിദഗ്ധര്‍ കണക്ക് കൂട്ടുന്നുണ്ട്. പെരിന്തല്‍മണ്ണ, തിരൂര്‍, പരപ്പനങ്ങാടി നഗരസഭകള്‍ ഉള്‍പ്പെടെ 26 തദ്ദേശഭരണസ്ഥാപനങ്ങളാണ് സി കാറ്റഗറിയില്‍ ഉള്ളത്. മലപ്പുറം നഗരസഭയും, കോട്ടയ്ക്കല്‍ നഗരസഭയും, കൊണ്ടോട്ടി നഗരസഭയും ഉള്‍പ്പെടെ 11 തദ്ദേശ ഭരണ മേഖലകള്‍ ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഏറ്റവും കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പൊന്മള പഞ്ചായത്തിലാണ്; 6.05 %. ജില്ലയില്‍ ഒരു തദ്ദേശഭരണ സ്ഥാപനം പോലും എ കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടില്ല.

Share this story