പമ്പ് മാനേജരിൽ നിന്ന രണ്ടര ലക്ഷം കവർന്ന കേസ്; മീശ വിനീതിനെ എത്തിച്ച് തെളിവെടുത്തു

തിരുവനന്തപുരം കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിലെ പ്രതികളെ എത്തിച്ച് തെളിവെടുത്തു. ഇൻസ്റ്റഗ്രാം താരമായ മീശ വിനീത് എന്ന കീഴ്‌പേരൂർ കിട്ടുവയലിൽ വിനീത്, കൂട്ടാളി പുതിയതടത്തിൽ വീട്ടിൽ ജിത്തു എന്നിവരാണ് തെളിവെടുപ്പിന് എത്തിച്ചത്. ഇവർ തൃശ്ശൂരിലേക്ക് രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തു
നഗരൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയാണ് ഇവർ കവർച്ച നടത്തിയത്. പത്തോളം മോഷണക്കേസുകളിലും ബലാത്സംഗ കേസിലും പ്രതിയാണ് മീശ വിനീത്. കവർച്ചക്ക് ശേഷം സ്‌കൂട്ടറിൽ രക്ഷപ്പെട്ട ഇവർ സ്‌കൂട്ടർ പോത്തൻകോട് ഉപേക്ഷിച്ച ശേഷം ഓട്ടോറിക്ഷയിൽ കടന്നുകളയുകയായിരുന്നു. പോങ്ങനാട് എത്തി സുഹൃത്തിന്റെ കാർ വാങ്ങി തൃശ്ശൂരിലേക്ക് കടന്നു.
മാർച്ച് 23നാണ് എസ് ബി ഐ പള്ളിപ്പുറം ബ്രാഞ്ചിന് മുന്നിൽ കവർച്ച നടന്നത്. കണിയാപുരത്തെ നിഫ്യു പെട്രോൾ പമ്പുടമ ഉച്ച വരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ ബാങ്കിൽ അടയ്ക്കാൻ പോകുമ്പോഴാണ് സ്‌കൂട്ടറിലെത്തിയ ഇവർ പണം തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്.