ആലുവയിലെ കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടൽ; മഹിളാ കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെ സസ്‌പെൻഡ് ചെയ്തു. അന്വേഷണവിധേയമായാണ് എറണാകുളം മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ഇവരുടെ ഭർത്താവ് മുനീർ കുട്ടിയുടെ കുടുംബത്തിന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയതിൽ ഹസീന നൽകിയ മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് നടപടി
എടിഎം ഉപയോഗിക്കാൻ അറിയാത്ത കുട്ടിയുടെ അച്ഛനെ കബളിപ്പിച്ചാണ് ഹസീനയുടെ ഭർത്താവ് പണം തട്ടിയത്. ആഗസ്റ്റ് അഞ്ച് മുതൽ പത്ത് വരെ ഇരുപതിനായിരം രൂപ വീതം അക്കണ്ടിൽ നിന്ന് പിൻവലിച്ചു. കുടുംബം പണം ആവശ്യപ്പെട്ടതോടെ എഴുപതിനായിരം രൂപ ആലുവ എംഎൽഎ അൻവർ സാദത്ത് ഇടപെട്ട് തിരികെ നൽകി. ബാക്കി 50,000 നവംബറിൽ തിരികെ നൽകാമെന്നാണ് മുനീർ എഴുതി നൽകിയത്. പറഞ്ഞ തീയതി കഴിഞ്ഞിട്ടും പണം നൽകാതെ വന്നതോടെയാണ് കുടുംബം പരാതിയുമായി രംഗത്തുവന്നത്.