തിരുവനന്തപുരം സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷിനെ ഐടി വകുപ്പില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷിനെ ഐടി വകുപ്പില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് കണ്ടെത്തിയ സ്വപ്‌ന സുരേഷിനെ ഐടി വകുപ്പിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കെ എസ് ഐ ടി എല്‍ ന് കീഴില്‍ സ്‌പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിംഗ് ലെയ്‌സന്‍ ഓഫീസറായിരുന്നു സ്വപ്‌ന സുരേഷ്. ഇവരുടേത് താത്കാലിക നിയമനമായിരുന്നുവെന്നും ഐടി വകുപ്പ് അറിയിച്ചു.

യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസിലാണ് സ്വപ്‌നക്കെതിരെ നടപടി. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരത്ത് എത്തിയ കാര്‍ഗോയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

അതേസമയം സ്വര്‍ണക്കടത്തില്‍ പങ്ക് വെളിപ്പെട്ടതിനെ തുടര്‍ന്ന് സ്വപ്‌ന ഒളിവില്‍ പോയി. കേസില്‍ അറസ്റ്റിലായ സരിത്തും സ്വപ്‌നയും മുമ്പ് യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്നു. ഇവരുടെ വഴിവിട്ട ചില ബന്ധങ്ങളും ഇടപാടുകളെയും തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചു വിടുകയായിരുന്നു. എന്നാല്‍ ഇവര്‍ കള്ളക്കടത്ത് തുടരുകയായിരുന്നു.

വിമാനത്താവളത്തില്‍ ബാഗേജ് എത്തിയാല്‍ ക്ലിയറിംഗ് ഏജന്റിന് മുന്നില്‍ വ്യാജ ഐഡി കാര്‍ഡ് കാണിച്ച് ഏറ്റുവാങ്ങാറായിരുന്നു പതിവ്. നയതന്ത്ര ബാഗാണ് എന്ന് കാണിക്കുന്ന കത്തും സരിത് ഹാജരാക്കുമായിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്കും കള്ളക്കടത്തില്‍ പങ്കുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.

Share this story