ഏലത്തൂരിൽ അക്രമി ട്രെയിനിൽ പെട്രൊളൊഴിച്ച് തീയിട്ടു; 15 യാത്രക്കാർക്ക് പരുക്ക്, മൂന്ന് മൃതദേഹങ്ങൾ പാളത്തിൽ

ഏലത്തൂരിൽ ഓടുന്ന ട്രെയിനിൽ അക്രമി തീയിട്ടു. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലാണ് നടുക്കുന്ന സംഭവം. തീ പൊള്ളലിൽ 15 പേർക്ക് പരുക്കേറ്റു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെ റെയിൽവേ ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാൻ ചാടിയവരുടെ മൃതദേഹങ്ങളാണ് ഇതെന്ന് സംശയിക്കുന്നു
രാത്രി 9.30ന് ഏലത്തൂർ സ്‌റ്റേഷൻ വിട്ട് മുന്നോട്ടു നീങ്ങിയതോടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ നടന്നത്. ട്രെയിനിലെ ഡി 2 കോച്ചിൽ നിന്നും രണ്ട് കുപ്പി പെട്രോളുമായി അക്രമി ഡി 1 കോച്ചിലേക്ക് വരികയായിരുന്നു. യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോൾ പൊടുന്നനെ ഒഴിക്കുകയും തീയിടുകയുമായിരുന്നു. തീ ഉയർന്നതോടെ പരിഭ്രാന്തരായ യാത്രക്കാർ നിലവിളിക്കുകയും ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും ചെയ്തു
എന്നാൽ ഡി വൺ കോച്ച് വന്ന് നിന്നത് കോരപ്പുഴ പാലത്തിന് മുകളിൽ ആയതിനാൽ ആർക്കും പുറത്തിറങ്ങാൻ ആയില്ല. ഇതിനിടെ അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തു. ട്രെയിൻ വീണ്ടും മുന്നോട്ട് എടുത്ത് നിർത്തിയ ശേഷമാണ് പൊള്ളലേറ്റവരെ ആംബുലൻസുകളിലേക്ക് മാറ്റിയത്. പതിനഞ്ചോളം പേർക്കാണ് പരുക്കേറ്റത്.
9 പേർക്ക് സാരമായി പരുക്കേറ്റു. ഇതിൽ 4 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. തീയിട്ടയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. ചുവന്ന ഷർട്ട് ധരിച്ച് തൊപ്പി വെച്ച ആളാണ് അക്രമം നടത്തിയതെന്ന് യാത്രക്കാർ മൊഴി നൽകി. പാപ്പിനിശ്ശേരി സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകൾ സുഹ്‌റ, മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹങ്ങളാണ് പുലർച്ചെ റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തിയത്.