അരീക്കോട്ടെ സ്റ്റാർട്ടപ്പ് ആയ ഇന്റർവെൽ ഇനി യൂറോപ്യൻ വിദ്യാർത്ഥികളെ പഠിപ്പിക്കും
Updated: Nov 13, 2023, 19:12 IST

മലപ്പുറം: വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഒരുങ്ങുകയാണ് അരീക്കോട് ആസ്ഥാനമായി ഇന്റർവെൽ വിദ്യാഭ്യാസ ടെക് സ്റ്റാർട്ടപ്പ്. ആഗോളവിപുലീകരണത്തിന്റെ ഭാഗമായി യൂറോപ്പിലേക്ക് പ്രവർത്തനം ആരംഭിക്കാൻ ഫിൻലാൻഡ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ചു അവസാനവട്ട ചർച്ചക്ക് ഒരുങ്ങുകയാണെന്ന് ഇന്റർവെൽ സ്ഥാപകനും സി ഇ ഒയുമായ ഒ.കെ സനാഫിർ പറഞ്ഞു. യൂറോപ്പിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനൊപ്പം 300 ചതുരശ്രയടിയുള്ള ആധുനിക ഓഫീസിൽ നിന്നും സ്വന്തമായി നിർമ്മിച്ച 30,000 ചതുരശ്രയടിയുള്ള ആറ് നിലകളുള്ള ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് പ്രവർത്തനം ആരംഭിക്കുകയാണ് ഇന്റർവെൽ. സംസ്ഥാനത്ത് ഇതാദ്യമായാണ് ഗ്രാമീണ ചുറ്റുപാടിൽ ആരംഭിച്ച ഒരു സ്റ്റാർട്ടപ്പ് സ്വന്തമായി നിർമ്മിക്കുന്ന ആസ്ഥാനമന്ദിരത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്.
2021 ൽ ഒ.കെ സനാഫിറിനൊപ്പം റമീസ് അലി, ഷിബിലി അമീൻ അസ്‌ലഹ് തടത്തിൽ, നാജിം ഇല്ല്യാസ് എന്നിവർ ചേർന്നാണ് ഇന്റർവെൽ എന്ന ആശയം നടപ്പിലാക്കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകണമെന്ന ലക്ഷ്യം വെച്ചാണ് ഇൻറർവെലിന്റെ ആരംഭം. ഇന്റർവെലിനെ പരമ്പരാഗത എഡ്‌ടെക് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ വ്യതിരിക്തമായ വൺ-ടു-വൺ ലൈവ് ട്യൂട്ടറിംഗ് മോഡലാണ്. ഈ സവിശേഷ സംവിധാനത്തിൽ, ഓരോ പഠിതാവിനും വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കിക്കൊണ്ട് അധ്യാപകർ വിദ്യാർത്ഥികൾക്ക് നേരിട്ട് ക്ലാസുകൾ നൽകുന്നു. വ്യക്തിഗത പഠനത്തോടുള്ള ഈ പ്രതിബദ്ധതയാണ് ഇന്റർവെലിനെ വിദ്യാഭ്യാസ വ്യവസായത്തിലെ ഒരു ശക്തിയായി മാറാൻ സഹായിച്ചിട്ടുള്ളത്.
അടുത്തിടെ വടക്കൻ യൂറോപ്പിലെ ഏറ്റവും വലിയ നഗരവും ഫിൻലാൻഡിലെ രണ്ടാമത്തെ വലിയ നഗരവുമായ ടാംപെറിൽ നടന്ന ആഗോള എക്‌സ്‌പീരിയൻസ് ടാംപെരെയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഇന്ത്യയിലെ ഏക സ്റ്റാർട്ടപ്പ് ആയിരുന്നു ഇന്റർവെൽ. ഫിൻലൻഡിലെ സാമ്പത്തികകാര്യ മന്ത്രാലയം ആരംഭിച്ച 'ടാലന്റ് ബൂസ്റ്റ്' പദ്ധതിയിൽ സിറ്റി ടാംപെരെ സർക്കാർ സംഘടിപ്പിച്ച പരിപാടിയിലാണ് ഇന്റർവെൽ പങ്കെടുത്ത ആശയങ്ങൾ അവതരിപ്പിച്ചത്. ഇതിന്റെ ഫിൻലാൻഡ് സർക്കാരിന്റെ ക്ഷണം.
ഇന്റർവെൽ എടുവിന്റെ വിജയം അതിന്റെ അധ്യാപന മാതൃകയിൽ മാത്രം ഒതുങ്ങുന്നില്ല. 4,000-ലധികം അധ്യാപകരുടെ ശക്തമായ നിറ തന്നെ ഇതിനു പിന്നിലുണ്ട്. ഇതിൽ 97 ഉം സ്ത്രീകളാണ്. പഠനശേഷം അധ്യാപകരാകാൻ സാധിക്കാതെ വരുന്ന ധാരാളം വീട്ടമ്മമാരായ അധ്യാപകരാണ് ഇന്റർവെലിന്റെ ശക്തി. കൂടാതെ 250-ലധികം തൊഴിലാളികൾക്കും കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നു. ഈ പ്ലാറ്റ്ഫോം നിലവിൽ 30 രാജ്യങ്ങളിലായി 25,000-ത്തിലധികം വിദ്യാർത്ഥികൾക്ക് സേവനം നൽകുന്നു.
തുടക്ക വർഷം 1.5 കോടി രൂപയായിരുന്നു ഇന്റർവെലിന്റെ വരുമാനം. കഴിഞ്ഞ സാമ്പത്തികവർഷം എട്ടുകോടിയും. ഈ വർഷം ഇതുവരെ ഏഴുകോടിയും കമ്പനിക്ക് നേടിയിട്ടുണ്ട്. ഈ വർഷം ദുബായ് ആസ്ഥാനമായി എയ്ഞ്ചൽ ഇൻവെസ്റ്റ്മെന്റ് കമ്പനി നേടിയിരുന്നു. ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഘടിപ്പിച്ച പിച്ചിങ് ഇൻ എലിവേറ്റ് പദ്ധതി പ്രകാരം ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുത്ത ഒമ്പത് സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്നു ഇന്റർവെൽ. കേരള സ്റ്റാർട്ടപ്പ് മിഷനും ഹെഡ് സ്റ്റാർട്ടറും ചേർന്ന് എമർജിംഗ് സ്റ്റാർട്ടപ്പുകളിൽ ഒന്നായ ഇന്റർവെലും തിരഞ്ഞെടുത്തിട്ടുണ്ട്.