ഐഎസ് കേരളത്തിൽ ഭീകരാക്രമണത്തിന് പുറമെ ആരാധനാലയങ്ങൾ കൊള്ളയടിക്കാനും പദ്ധതിയിട്ടു: എൻഐഎ

കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി അറസ്റ്റിലായ ഐ എസ് ഭീകരൻ നബീലിന്റെ മൊഴി. ആരാധനാലയങ്ങൾ കൊള്ളയടിക്കാനും നബീൽ ആസൂത്രണം നടത്തിയിരുന്നതായി എൻഐഎ അറിയിച്ചു. നബീലിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 16 വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിൽ നബീലിന് മുഖ്യ പങ്കെന്ന് എൻഐഎ കോടതിയിൽ അറിയിച്ചിരുന്നു.
വിശദമായി ചോദ്യം ചെയ്യാൻ ഏഴ് ദിവസത്തെ കസ്റ്റഡിയായിരുന്നു എൻഐഎ ആവശ്യപ്പെട്ടിരുന്നത്. ആക്രമണ പദ്ധതികളുടെ ധനസമാഹരണ ചുമതലയും, ആസൂത്രണവും നിർവഹിച്ചിരുന്നവരിൽ ഒരാൾ നബീലാണ്. നേരത്തെ മലയാളി ഐഎസ് ഭീകരരായ ആഷിഫും, ഷിയാസ് സിദ്ദിഖും പിടിയിലായിരുന്നു.
കേസിൽ രണ്ടാം പ്രതിയാണ് നബീൽ. കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിൽ നിന്നാണ് എൻഐഎ സംഘത്തിന്റെ വലയിലായത്. കർണാടകയിലും തമിഴ്നാട്ടിലുമായി ഒളിവിൽ കഴിയുകയായിരുന്നു മലയാളിയായ നബീൽ. കേരളത്തിലെ ഐഎസ് മൊഡ്യൂളിന്റെ പ്രധാനികളിൽ ഒരാളാണ് നബീലെന്ന് എൻഐഎ കണ്ടെത്തി.