കൈതോല പായ വിവാദം: പോലീസിനോട് പേരുകൾ പറയാതെ ശക്തിധരൻ; എഫ്ബിയിലുണ്ടെന്ന് മറുപടി

കൈതോല പായ വിവാദത്തിൽ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ മൊഴിയെടുത്ത് പോലീസ്. കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശക്തിധരന്റെ മൊഴിയെടുത്തത്. എന്നാൽ പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു ശക്തിധരന്റെ മറുപടി
ബെന്നി ബെഹന്നാൻ എംപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുക്കൽ. എന്നാൽ ആര്, എവിടെ എപ്പോൾ പണം കൈമാറിയെന്ന ചോദ്യങ്ങൾക്ക് ശക്തിധരൻ മറുപടി നൽകിയില്ല. ഫേസ്ബുക്കിൽ പരോക്ഷമായി പരാമർശിച്ചവരുടെ പേരുകളും ശക്തിധരൻ വെളിപ്പെടുത്തിയില്ല. സിപിഎം ഉന്നതനും ഇപ്പോഴത്തെ മന്ത്രിയും ചേർന്ന് രണ്ട് കോടിയിലധികം രൂപ കൈതോലപ്പായയിൽ ഒളിപ്പിച്ച് കടത്തിയെന്നാണ് ശക്തിധരൻ ഫേസ്ബുക്കിൽ എഴുതിയിരുന്നത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ വ്യക്തമാക്കിയിരുന്നു.