സർക്കാർ കോളജ് പ്രിൻസിപ്പൽ നിയമനത്തിൽ മന്ത്രി ബിന്ദു ഇടപെട്ടതായി വിവരാവകാശ രേഖ

സർക്കാർ കോളജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇടപെട്ടെന്ന് വിവരാവകാശ രേഖ. സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രിയുടെ ഇടപെടലിനെ തുടർന്നായിരുന്നു. യുജിസി റഗുലേഷൻ പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയ 43 പേരുടെ പട്ടികയാണ് മാറ്റിയത്.
യോഗ്യതയില്ലാത്തതിന്റെ പേരിൽ സെലക്ഷൻ കമ്മിറ്റി ഒഴിവാക്കിയ 33 പേരെ കൂടി ഉൾപ്പെടുത്താനാണ് മന്ത്രിയുടെ നീക്കമെന്നാണ് ആക്ഷേപം. പി എസ് സി അംഗീകരിച്ച 43 അംഗ പട്ടികയിൽ മന്ത്രി ആർ ബിന്ദുവിന്റെ നിർദേശത്തെ തുടർന്ന് മാറ്റം വരുത്തിയെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
ഡിപ്പാർട്ട്‌മെന്റൽ പ്രമോഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നടത്തുന്നതിന് പകരം ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീൽ കമ്മിറ്റി രൂപീകരിക്കാനും 2022 നവംബർ 12ന് മന്ത്രി നിർദേശിച്ചു. സെലക്ഷൻ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂർണ ഫയൽ ഹാജരാക്കാനും മന്ത്രി നിർദേശിച്ചിരുന്നു.