മോൻസൺ മാവുങ്കൽ കേസ്: ക്രൈംബ്രാഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് കെ സുധാകരൻ കോടതിയെ സമീപിക്കും

മോൻസൻ മാവുങ്കൽ കേസിൽ ചോദ്യം ചെയ്യലിനു വിളിച്ചതിനു പിന്നാലെ നിയമനടപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് സിജെഎം കോടതിയിൽ അപേക്ഷ നൽകും. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. മുൻകൂർ ജാമ്യത്തിന് പോയേക്കില്ല. ഹൈക്കോടതിയെ സമീപിക്കുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന് വിലയിരുത്തലാണ് നിലവിൽ ഉള്ളത്.
സുധാകരനെതിരെ ക്രൈം ബ്രാഞ്ച് നിരത്തുന്നത് മോൻസന്റെ മുൻ ജീവനക്കാരുടെ മൊഴിയാണ്. ക്രൈം ബ്രാഞ്ച് മൂന്ന് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്നാണ് മൊഴി. കെ.സുധാകരന് നൽകിയത് സിആർപിസി41 പ്രകാരമുള്ള നോട്ടീസ് ആണ്. നാളെ ചോദ്യം ചെയ്യലിന് ഹാജരായാൽ അവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്താം. അറസ്റ്റിനായി ക്രൈം ബ്രാഞ്ച് നിയമോപദേശം തേടി.
ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കാനാണ് സുധാകരൻ തീരുമാനിച്ചിരുന്നത്. കേസ് നിലനിൽക്കില്ലെന്നും അറസ്റ്റ് തടയണമെന്നുമായിരുന്നു സുധാകരന്റെ ആവശ്യം. കേസിൽ നാളെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സുധാകരനോട് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. സുധാകരൻ ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്.