അരിക്കൊമ്പന്റെ അവസാന സിഗ്നൽ ചുരുളിക്ക് സമീപം; നീരീക്ഷണം തുടർന്ന് തമിഴ്‌നാട് വനംവകുപ്പ്
May 29, 2023, 08:41 IST

തമിഴ്നാട്ടിലെ കമ്പം പട്ടണത്തിൽ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച അരിക്കൊമ്പൻ നിലവിൽ വനത്തിനുള്ളിൽ തന്നെ തുടരുന്നുവെന്ന് വിവരം. അവസാനം സിഗ്‌നൽ ലഭിക്കുമ്പോൾ അരിക്കൊമ്പനുള്ളത് ചുരുളിക്ക് സമീപമാണ്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ച് വരികയാണ് തമിഴ്‌നാട് വനം വകുപ്പ്. ജനവാസ മേഖലയിൽ നിന്ന് മാറി ഇന്നലെ രാത്രി മേഘമല ഭാഗത്തേക്ക് നീങ്ങിയിരുന്നു.
കമ്പത്തെ ജനവാസ മേഖലയിൽ നിന്ന് വിരണ്ടോടിയ ശേഷവും ഇന്നലെ ഉച്ചവരെയും കാര്യമായി ഭക്ഷണം കഴിക്കാത്തതിനാൽ അരിക്കൊമ്പൻ ക്ഷീണിതനാണെന്നാണ് വനംവകുപ്പ് കരുതുന്നത്. താഴ്‌വരയിൽ കമ്പം മേഖലയിലെ ജനവാസ മേഖലയിലേക്ക് വീണ്ടുമെത്തിയാൽ മാത്രം മയക്കുവെടി വച്ചാൽ മതിയെന്നാണ് തീരുമാനം. മയക്കു വെടിവെച്ച് വരശനാട് ഭാഗത്തേക്ക് കൊണ്ടു പോകുന്നതിനായി മൂന്ന് കുങ്കിയാനകളും പ്രദേശത്ത് തുടരുന്നുണ്ട്.