കൊല്ലപ്പെട്ട വന്ദന മാതാപിതാക്കളുടെ ഏകമകൾ; കണ്ണീരണിഞ്ഞ് ജന്മനാട്: സംസ്കാരം നാളെ

Dead

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനക്കെത്തിച്ച യുവാവിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസ് (25) മാതാപിതാക്കളുടെ ഏകമകൾ. കോട്ടയം കടുത്തുരുത്തി മുട്ടുചിറ നമ്പിചിറക്കാലയിൽ കെ.ജി. മോഹൻദാസ് - വസന്തകുമാരി ദമ്പതികളുടെ മകളാണ് വന്ദന.

ഒരു നല്ല ഗൈനക്കോളജിസ്റ്റ് ആകണമെന്നായിരുന്നു വന്ദനയുടെ ആഗ്രഹം. അടുത്തിടെയാണ് വീടിന്‍റെ ഗേറ്റിനോടു ചേർന്ന് മതിലിൽ ഡോ. വന്ദന ദാസ് എംബിബിഎസ് എന്ന ബോർഡ് സ്ഥാപിച്ചത്. ഇപ്പോഴിത് നാടിനും വീടിനും നൊമ്പരക്കാഴ്ചയായി മാറിയിരിക്കുന്നു.

ഡോക്റ്റർ ആകണമെന്ന് തന്നെ ആഗ്രഹിച്ച് പ്ലസ് ടു വരെ കുറവിലങ്ങാട് ഡിപോൾ സ്കൂളിലായിരുന്നു വന്ദനയുടെ സ്കൂൾ വിദ്യാഭ്യാസം. കൊല്ലം അസീസിയ മെഡിക്കൽ കോളെജിലാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായുള്ള ഒരുമാസത്തെ പോസ്റ്റിങ് ഭാഗമായാണ് വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയത്. വളരെ പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ വന്ദനയെ വളർത്തിയതും പഠിപ്പിച്ചതും. നന്നായി പഠിക്കുന്ന വിദ്യാർഥിയായിരുന്നു വന്ദന. എന്നാൽ കൊട്ടാക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോക്റ്ററായി പ്രവേശിച്ച് അധികം താമസിയാതെയാണ് വന്ദനയെ ദുരന്തം തേടിയെത്തിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത് കൊട്ടാക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കായി എത്തിച്ച കൊല്ലം പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ഡോക്റ്ററെ മാരകമായി കുത്തിയത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഡോക്റ്ററെ പുലർച്ചെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ വന്ദന മരണത്തിന് കീഴടങ്ങി. അഞ്ചിലേറെ തവണ വന്ദനയ്ക്ക് കുത്തേറ്റിരുന്നു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. ചൊവ്വാഴ്ച നൈറ്റ് ഷിഫ്റ്റിലായിരുന്നു വന്ദനയ്ക്ക് ഡ്യൂട്ടി.

മകൾക്ക് അപകടം പറ്റിയെന്ന് ആശുപത്രിയിൽനിന്ന് വിളിച്ചറിയിച്ച ഉടൻ മോഹൻദാസും വസന്തകുമാരിയും പുലർച്ചെ ആറരയോടെ തന്നെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് തിരിച്ചിരുന്നു. തുടർന്ന് സംഭവം അറിഞ്ഞതോടെ നൂറുകണക്കിന് നാട്ടുകാരാണ് വന്ദനയുടെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. അബ്കാരി കോൺട്രാക്ടറാണ് വന്ദനയുടെ പിതാവ് മോഹൻദാസ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖർ അടക്കമുള്ളവർ വീട്ടിലെത്തി. വളരെ സ്നേഹത്തോടെ പെരുമാറിയിരുന്ന വന്ദനയുടെ കൊലപാതക വാർത്തയുടെ ഞെട്ടലിൽ നിന്നും നാട്ടുകാർ ഇതുവരെ മുക്തരായിട്ടില്ല. സംസ്കാര ചടങ്ങുകൾ നാളെ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തുവരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

Share this story