സോളാറിൽ പ്രതിപക്ഷത്തിന്റേത് വിചിത്ര ആരോപണങ്ങൾ; ദല്ലാളിനെ നന്നായി അറിയുക യുഡിഎഫിന്

വസ്തുതയുമായി ബന്ധമില്ലാത്ത വിചിത്ര ആരോപണങ്ങളാണ് സോളാർ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സതീശനും വിജയനും തമ്മിൽ വ്യത്യാസമുണ്ട്. ദല്ലാളിനെ നന്നായി അറിയുക യുഡിഎഫിനാണ്. കേരളാ ഹൗസിൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടെ ദല്ലാളിനോട് ഇറങ്ങിപ്പോകാൻ പറഞ്ഞ ആളാണ് താൻ. അത് പറയാൻ വിജയന് മടിയില്ല. ദല്ലാൾ തന്റെ അടുത്തു വന്നു എന്നത് ആവശ്യത്തിന് വേണ്ടി കെട്ടിച്ചമച്ച കഥയാണെന്നും അടിയന്തര പ്രമേയ ചർച്ചക്ക് മറുപടി നൽകി കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു
സോളാർ കേസിൽ താൻ പ്രത്യേക താത്പര്യം കാണിച്ചു എന്നത് ശരിയല്ല. സോളാറിൽ രാഷ്ട്രീയ താത്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ റിപ്പോർട്ട് സർക്കാരിന്റെ പക്കൽ ഇല്ല. സോളാറിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ എന്നാണ് ആദ്യം മുതലെയുള്ള നിലപാട്. ഉമ്മൻ ചാണ്ടിക്കെതിരെ മുമ്പ് ആരോപണം ഉന്നയിച്ചത് മുൻ ചീഫ് വിപ്പ് പിസി ജോർജാണ്.
പാതിരാത്രിയിൽ പരാതിക്കാരിയെ വിളിച്ച് സംസാരിച്ചത് കോൺഗ്രസ് ഭരണഘടന അല്ലല്ലോ എന്ന് ചോദിച്ചത് ഞങ്ങളല്ല. ലഭ്യമല്ലാത്ത റിപ്പോർട്ടിന്റെ പേരിൽ അന്വേഷണത്തിന് പ്രയാസമാണ്. റിപ്പോർട്ടിൽ നിയമപരിശോധന നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചർച്ചകൾക്കൊടുവിൽ പ്രതിപക്ഷത്തിന്റെ പ്രമേയം സഭ തള്ളി.