നിലമ്പൂരിൽ വാഹനാപകടത്തിൽ വിദ്യാർഥികൾ മരിച്ച സംഭവം; ബൈക്ക് വാടകയ്ക്ക് നൽകിയ യുവാവ് അറസ്റ്റിൽ

ചുങ്കത്തിറ: ബൈക്കും ഗുഡ്സ് ജീപ്പും കുട്ടിയിടിച്ച് ബൈക്ക് യാത്രികരായ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ, ബൈക്ക് വാടകയ്ക്ക് നൽകിയ യുവാവ് അറസ്റ്റിൽ. പോത്തുകല്ല് കോടലിപ്പൊയിൽ പഞ്ചിലി മുഹമ്മദ് അജ്നാസ് (25) ആണ് അറസ്റ്റിലായത്. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. ഗുഡ്സ് ജീപ്പ് ഡ്രൈവർ കർണാടക ഗുണ്ടൽപേട്ട് സ്വദേശി ശേഷരാജി(34)നെതിരെയും കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ചയാണ് അപകടം നടന്നത്. സിഎൻജി റോഡിൽ മുട്ടിക്കടവ് പെട്രോൾ പമ്പിനു സമീപം രാവിലെ എട്ടോടെയാണ് അപകടം. ചുങ്കത്തറയിലെ ട്യൂഷൻ സെന്‍ററിലേക്ക് പോവുകയായിരുന്ന ഇവർ മറ്റൊരു സുഹൃത്തിനെ കൂട്ടാനാണ് മുട്ടിക്കടവിലേക്ക് പോയത്. ഗുഡ്സ് ജീപ്പ് ചുങ്കത്തറ ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്സ് ജീപ്പിൽ ഇടിക്കുകയായിരുന്നു. ഇരുവരേയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉപ്പട ആനക്കല്ല് ആച്ചക്കോട്ടിൽ ഷിബുവിന്‍റെ മകൻ ഷിബിൻരാജ് കൃഷ്ണ(14), പാതിരിപ്പാടം അയ്യപ്പശേരിൽ സന്തോഷിന്‍റെ മകൻ എ.എസ്.യദു (14) എന്നിവരാണ് മരിച്ചത്. ഇവർ മാർത്തോമാ ഹയർ സെക്കന്‍ററി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥികളാണ്.