താനൂര്‍ കസ്റ്റഡിക്കൊല: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം; പ്രതിപ്പട്ടിക സമര്‍പ്പിച്ചു

മലപ്പുറം: താനൂര്‍ കസ്റ്റഡിക്കൊലയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൊലക്കേസ് പ്രതികള്‍. എസ്പിക്ക് കീഴിലെ ഡാന്‍സാഫ് ഉദ്യോഗസ്ഥരായ നാല് പേര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ എസ്‌സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യൂ, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയത്.
ക്രൈംബ്രാഞ്ച് പ്രതിപ്പട്ടിക ഉള്‍പ്പടെയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സമര്‍പ്പിച്ചത് ആദ്യഘട്ട പ്രതിപട്ടികയാണ്. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നാണ് വിവരം.
302 കൊലപാതക കുറ്റം, 342 അന്യായമായി തടങ്കില്‍ വെക്കുക, 346 രഹസ്യമായി അന്യായമായി തടങ്കില്‍ വെക്കല്‍, 348 ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കുക, 330 ഭയപ്പെടുത്തി മര്‍ദ്ദിച്ചു കുറ്റം സമ്മതിപ്പിക്കല്‍, 323 ദേഹോപദ്രവം ഏല്‍പ്പിക്കല്‍, 324 ആയുധം ഉപയോഗിച്ച് മര്‍ദ്ദിച്ച് ഗുരുതര പരിക്ക് ഏല്‍പ്പിക്കല്‍, 34 സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.