മിത്തിനെ മിത്തായി കാണണം; വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിന്റെ മേൽ കുതിര കയറരുത്: എംവി ഗോവിന്ദൻ

രാജ്യം വിശ്വാസികൾക്ക് വേണ്ടി മാത്രമുള്ളതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം വിശ്വാസങ്ങൾക്ക് എതിരല്ല. എല്ലാ വിശ്വാസികളുടെയും വിശ്വാസികൾ അല്ലാത്തവരുടെയും ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് സിപിഎം ചെയ്യുന്നത്. ആ നിലപാട് എന്നും സിപിഎം തുടരും
ശാസ്ത്രത്തെ തള്ളിപ്പറഞ്ഞ് മുന്നോട്ടുപോകാൻ സാധിക്കില്ല. മിത്തിനെ മിത്തായി തന്നെ കാണണം. പ്ലാസ്റ്റിക് സർജറി പരാമർശം നടത്തിയത് പ്രധാനമന്ത്രിയാണ്. പ്ലാസ്റ്റിക് സർജറിയിലൂടെ ഗണപതി ഉണ്ടായെന്ന് പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ റിലയൻസ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞിട്ടുണ്ട്. പുഷ്പക വിമാനത്തിന്റെ കാര്യം ശാസ്ത്ര കോൺഗ്രസിൽ ഇതേ പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാക്കുന്നത് തെറ്റാണ്
കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളിൽ ജാഗ്രത വേണം. പരശുരാമൻ മഴുവെറിഞ്ഞ് കേരളമുണ്ടാക്കി ബ്രാഹ്മണർക്ക് നൽകിയെന്ന് പറയുന്നു. ബ്രാഹ്മണ കാലത്താണോ കേരളം ഉണ്ടായത്. അതിനും എത്രയോ കൊല്ലം മുമ്പ് കേരളം ഉണ്ടായിട്ടില്ലേ. ഇക്കാര്യം ചട്ടമ്പി സ്വാമികൾ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിന്റെ മേലിൽ കുതിര കയറരുത്
ഇപ്പോൾ അഭിപ്രായം പറയുന്ന കോൺഗ്രസ് നേതാക്കൾ നെഹ്‌റുവിന്റെ പുസ്തകങ്ങൾ വായിക്കണം. ചരിത്രത്തെ കാവിവത്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഗണപതി ക്ഷേത്രത്തിൽ പോയി വഴിപാട് നടത്തുന്നതിൽ പാർട്ടിക്ക് എതിരഭിപ്രായമില്ല. പക്ഷേ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നില്ലേയെന്ന് സ്വയം പരിശോധിക്കാൻ എൻഎസ്എസ് തയ്യാറാകണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.