കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനമുണ്ട്; പക്ഷേ നടപടിക്രമങ്ങൾ ഐസിഎംആർ മാനദണ്ഡപ്രകാരം: മന്ത്രി

കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനമുണ്ടെന്നും പക്ഷേ ഐസിഎംആർ മാനദണ്ഡപ്രകാരമാണ് നടപടിക്രമങ്ങളെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയിൽ നിന്നാണ്. നിപ രോഗികളുടെ റൂട്ട് മാപ്പ് ഇന്ന് രാവിലെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. രണ്ടാമത്തെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലായിരുന്നു നിപ പരിശോധിക്കാൻ തീരുമാനിച്ചത്.
റൂട്ട് മാപ്പ് ഉണ്ടാക്കി സമ്പർക്ക പട്ടികയിൽ ഉള്ളവരെ എല്ലാം ഐസോലേറ്റ് ചെയ്യും. പൂനെ വൈറോളജി ലാബിൽ നിന്ന് വിദഗ്ധർ ഇന്നെത്തും. മൊബൈൽ ലാബ് സജ്ജമാക്കും. ഐസോലേഷനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പേവാർഡിൽ 75 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. ചെന്നൈയിൽ നിന്ന് പകർച്ചവ്യാധി പ്രതിരോധ സംഘം എത്തും. ആന്റി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംആറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.