തുവ്വൂർ സുജിത വധം: യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിൽ

തുവ്വൂർ സുജിത കൊലപതാക കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിൽ. കേസിൽ നേരത്തെ വിഷ്ണുവും സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവർ അറസ്റ്റിലായിരുന്നു. കാണാതായ സുജിതയുടെ ഫോൺ ലൊക്കേഷൻ അവസാനമായി കണ്ടത് വിഷ്ണുവിന്റെ വീടിന് സമീപത്തായാണ്. ഇതാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്
ഈ മാസം 11നാണ് സുജിത ഹെൽത്ത് സെന്ററിലേക്ക് എന്ന് പറഞ്ഞ് കൃഷിഭവനിൽ നിന്നുമിറങ്ങിയത്. അന്ന് വൈകുന്നേരത്തോടെ ഫോൺ സ്വിച്ച് ഓഫായി. തൊട്ടടുത്ത ദിവസം വിഷ്ണു തുവ്വൂരിലെ സ്വർണക്കടയിൽ സ്വർണം വിൽക്കാനെത്തിയിരുന്നു. ഇത് സുജിതയുടെ ആഭരണങ്ങളാണെന്നാണ് നിഗമനം
തുവ്വൂർ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. അടുത്തിടെ ജോലി രാജിവെച്ചു. ഐഎസ്ആർഒയിൽ ജോലി കിട്ടിയെന്നായിരുന്നു നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. വിഷ്ണുവും സുജിതയും പരിചയക്കാരായിരുന്നു.