പരാതി പരിഹരിക്കാനാണ് ശ്രമിച്ചത്; പ്രിൻസിപ്പൽ നിയമന പട്ടികയിൽ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി ആർ ബിന്ദു

സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ നിയമവിരുദ്ധമായി യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രിൻസിപ്പൽ നിയമന പട്ടികയിലേക്ക് 67 പേരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. ആകെ 55 ഒഴിവുകളാണ് ഉണ്ടായിരുന്നത്. എന്നാൽ സെലക്ഷൻ കമ്മിറ്റിയുടെ വിശകലനത്തിൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പട്ടിക 43 ആക്കി ചുരുക്കിയെന്നും അതിലുയർന്ന പരാതികൾ പരിഹരിക്കാനാണ് ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു
പരാതികൾ പരിഗണിച്ച് ലിസ്റ്റ് അന്തിമമാക്കാൻ നിർദേശം നൽകിയിരുന്നു. 43 പേരുടെ ലിസ്റ്റ് തള്ളാതെ കമ്മിറ്റിയെ നിയോഗിച്ച് പരാതി പരിഹരിക്കാൻ ആവശ്യപ്പെട്ടു. അന്തിമ പട്ടിക തയ്യാറായിട്ടില്ല. പുതിയ ലിസ്റ്റ് താൻ കണ്ടിട്ട് പോലുമില്ല. ആ ലിസ്റ്റ് സർക്കാരിന്റെ മുന്നിലേക്ക് എത്തിയിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ തീരുമാനിക്കുകയെന്നും മന്ത്രി പറഞ്ഞു.