രണ്ട് ആരോഗ്യപ്രവർത്തകർക്ക് കൂടി നിപ ലക്ഷണം; മരുതോങ്കരയിൽ മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി നിപ രോഗലക്ഷണം. ഇവരുടെ സാമ്പിളുകൾ പരിശോധനക്കായി പൂനൈയിലേക്ക് അയച്ചു. ഇരുവരെയും ഐസോലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനിടെ മരുതോങ്കരയിൽ നിപ ബാധിച്ച് മരിച്ച 47കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഓഗസ്റ്റ് 22നാണ് മരിച്ചയാൾക്ക് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്
ആഗസ്റ്റ് 23ന് ഏഴ് മണിക്ക് തിരുവള്ളൂരിൽ ഇദ്ദേഹം കുടുംബ ചടങ്ങിൽ പങ്കെടുത്തു. ഓഗസ്റ്റ് 25ന് 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദർശിച്ചു. 12.30ന് കള്ളാട് ജുമാ മസ്ജിദ് സന്ദർശിച്ചു. ആഗസ്റ്റ് 26ന് രാവിലെ 11 മണി മുതൽ 1.30 വരെ കുറ്റ്യാടി ഡോ. ആസിഫലി ക്ലിനിക്കിൽ. ആഗസ്റ്റ് 28ന് രാത്രി 9.30ന് തൊട്ടിൽപ്പാലം ഇഖ്‌റ ആശുപത്രിയിൽ.
ആഗസ്റ്റ് 29ന് രാത്രി 12 മണിക്ക് കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ. ആഗസ്റ്റ് 30ന് ആശുപത്രിയിൽ വെച്ച് മരിച്ചു. ഇതാണ് റൂട്ട് മാപ്പിലുള്ളത്. മരുതോങ്കരയിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് അറിയിച്ചു. മരിച്ചയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.