പീഡനം സഹിക്കാതെ യുവതി വിവസ്ത്രയായി ഇറങ്ങിയോടി; ആറ്റിങ്ങൽ സ്വദേശി പിടിയിൽ

Rape

കഴക്കൂട്ടം: തലസ്ഥാനത്ത് യുവതിക്ക് ക്രൂര പീഡനം. വിവസ്ത്രയായ നിലയില്‍ ഓടിരക്ഷപെട്ട യുവതി, ഗുരുതര പരുക്കുകളോടെ എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍.

സംഭവത്തില്‍ ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണ്‍ (25)നെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ആളൊഴിഞ്ഞ ഗോഡൗണില്‍ കൊണ്ടുപോയി മര്‍ദിച്ച് കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണു പുറത്തുവരുന്ന വിവരം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കഴക്കൂട്ടത്ത ഒരു ബാര്‍ ഹോട്ടലില്‍ മറ്റൊരു സുഹൃത്തുമായി യുവതി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ സ്ഥലത്തെത്തിയ കിരണ്‍ യുവതിക്ക് ഒപ്പമുണ്ടായിരുന്നയാളുമായി വഴക്കിട്ടു. തുടര്‍ന്നു യുവതിയെ നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി കഴക്കൂട്ടം റെയിവേ മേല്‍പ്പാലത്തിന് താഴെ എത്തിച്ച ശേഷം മര്‍ദിച്ചു. മര്‍ദനമേറ്റ യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ യുവതിയെ കടന്നുപിടിച്ച ശേഷം വീട്ടില്‍ എത്തിക്കാമെന്നും, ബൈക്കില്‍ കയറിയില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതി വീണ്ടും ബൈക്കില്‍ കയറി. യുവതിയെ വീട്ടിലേക്ക് എത്തിക്കുന്നതിന് പകരം ഇയാള്‍ വെട്ടുറോഡ് ചന്ദവിളയിലുള്ള കൃഷി ഭവന്‍റെ ഗോഡൗണിലെ ഷെഡിലെത്തിച്ച ശേഷം ക്രൂരമായി മര്‍ദിക്കുകയും കെട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കിരണ്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പുലര്‍ച്ചെ അഞ്ചു വരെ ക്രൂരമായ പീഡനത്തിന് ഇരയായ യുവതി ഇതിനിടയില്‍ വിവസ്ത്രയായ നിലയില്‍ നിലവിളിച്ച് കൊണ്ടു പുറത്തേക്ക് ഓടി. സംഭവം ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ യുവതിക്കു വസ്ത്രം നല്‍കിയ ശേഷം പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി ക്രുരമായ പീഡനത്തിന് ഇരയായതായും ശരീരമാസകലം ഗുരുതര പരുക്കേറ്റതായും കഴക്കൂട്ടം പൊലീസ് പറഞ്ഞു. കഴക്കൂട്ടം സൈബര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ പൃഥ്വിരാജിന്‍റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍. ജി, എസ്ഐ ശരത് അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Share this story