കോടികൾ ചെലവിട്ട് നടത്തുന്ന നവകേരള സദസ് ജനവിരുദ്ധ സർക്കാരിന്റെ അശ്ലീല കാഴ്ചയെന്ന് വി ഡി സതീശൻ

satheeshan

പിണറായി വിജയനും മന്ത്രിമാരും കോടികൾ ചെലവിട്ട് നടത്തുന്ന നവകേരള സദസും ആഡംബര ബസ് യാത്രയും ജനവിരുദ്ധ സർക്കാരിന്റെ അശ്ലീല കെട്ടുകാഴ്ചയായാണ് കേരള ജനത വിലയിരുത്തുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സാധാരണക്കാർ ദുരിത ജീവിതം നയിക്കുമ്പോൾ കേരളീയവും നവകേരള സദസും സി.പി.എമ്മിനും പാർട്ടി ബന്ധുക്കൾക്കും മാത്രമുള്ളതാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എമ്മും എൽ.ഡി.എഫും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചരണമാണ് നവകേരള സദസെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി

ഒരാഴ്ചക്കുള്ളിൽ രണ്ട് കർഷകർ ആത്മഹത്യ ചെയ്തു. നാലു മാസത്തെ ക്ഷേമ പെൻഷൻ മുടങ്ങിയ ഗതികേടിൽ വന്ദ്യവയോധികർ പിച്ചച്ചട്ടിയുമായി തെരുവിൽ ഇറങ്ങുമ്പോഴാണ് സർക്കാരും സി.പി.എമ്മും `ഹാപ്പിനെസ്' ആഘോഷിക്കുന്നത്. നിലവിലുണ്ടായിരുന്ന കൂര പൊളിച്ച് ലൈഫ് മിഷൻ വീടിന് തറ കെട്ടി ഒന്നും രണ്ടും ഗഡു ധനസഹായം ലഭിക്കാതെ പതിനായിരത്തോളം പാവങ്ങളെയാണ് ഇവർ പെരുവഴിയിലാക്കിയത്.

കെ.എസ്.ആർ.ടി.സി പെൻഷൻകാരെയും ജീവനക്കാരെയും പട്ടിണിയിലാക്കി. വിലക്കയറ്റം പിടിച്ച് നിർത്തേണ്ട സപ്ലൈകോയെ അവശ്യസാധനങ്ങൾ പോലും ലഭ്യമല്ലാത്ത തരത്തിലേക്ക് തകർത്തു. സർക്കാർ ജീവനക്കാർക്കുള്ള ഡി.എ കുടിശിക എന്ന് നൽകുമെന്ന ചോദ്യത്തിന് മറുപടിയില്ല. എൻഡോസൾഫാൻ ദുരിത ബാധിതർ, കുടുംബശ്രീ പ്രവർത്തകർ, കാരുണ്യയിൽ ചികിത്സാ സഹായം കാത്തിരിക്കുന്ന ആയിരങ്ങൾ. ഇത്രയും സാധാരണക്കാർ ദുരിതപർവത്തിൽ നിൽക്കുമ്പോണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നാട് മുടിച്ചുള്ള യാത്രയെന്നും സതീശൻ കുറ്റപ്പെടുത്തി. 

Share this story