നാല് വർഷ ബിരുദ കോഴ്‌സുകൾ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്ന് വിഡി സതീശൻ

കൂടിയാലോചനകൾ ഇല്ലാതെ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ ഈ അധ്യയന വർഷം മുതൽ നാല് വർഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകൾ അടിച്ചേൽപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അക്കാദമിക് വിദഗ്ധരുമായോ അധ്യാപക സമൂഹവുമായോ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുമായോ കൂടിയാലോചനകൾക്ക് പോലും തയ്യാറാകാതെയുള്ള ധൃതിപിടിച്ച തീരുമാനം ജനാധിപത്യവിരുദ്ധവും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതുമാണെന്ന് സതീശൻ പറഞ്ഞു
കരിക്കുലം പരിഷ്‌കരിച്ചതിന് ശേഷം 2024-25 അധ്യയന വർഷം മുതൽ നാല് വർഷ ബിരുദ ഓണേഴ്‌സ് കോഴ്‌സ് തുടങ്ങിയാൽ മതിയെന്ന നിലപാടാണ് കേരളാ, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല പ്രതിനിധികൾ സ്വീകരിച്ചത്. എന്നാൽ ഈ അധ്യായന വർഷം തന്നെ നാല് വർഷ ബിരുദ കോഴ്‌സ് നടപ്പാക്കുമെന്ന പിടിവാശിയിലാണ് സർക്കാരും ഉന്നത വിദ്യാഭ്യാസ മന്ത്രിയും. കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ് പുതിയ പരിഷ്‌കരണത്തിലൂടെ പിണറായി സർക്കാരും നടത്തുന്നതെന്നും സതീശൻ ആരോപിച്ചു.