വികാരി ജനറൽ യൂജിൻ പെരേരക്കെതിരായ കേസ് പിൻവലിക്കണമെന്ന് വി ഡി സതീശൻ

satheeshan

ലത്തീൻ അതിരൂപത വികാര ജനറൽ ഫാദർ യൂജിൻ പെരേരക്കെതിരെ കലാപാഹ്വാനത്തിന് എടുത്ത കേസ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അറുപതിലധികം ആളുകളാണ് മുതലപ്പൊഴിയിൽ അപകടത്തിൽ മരിച്ചത്. ചിലരുടെ ശവശരീരം പോലും ലഭിച്ചില്ല. അപകടങ്ങൾ തുടർക്കഥയായിട്ടും സർക്കാർ മുതലപ്പൊഴിയിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി

തീരപ്രദേശത്തെ ജനങ്ങൾ വൈകാരികമായി പ്രതികരിക്കുന്നവരാണ്. കലാപം ആഹ്വാനം ചെയ്‌തെന്ന പേരിൽ ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേരക്കെതിരെ കേസെടുത്തിരിക്കുകയാണ്. 140 ദിവസത്തെ വിഴിഞ്ഞം സമരം പരാജയപ്പെട്ടതിനാലാണ് യൂജിൻ പെരേര മുതലപ്പൊഴിയിൽ കലാപാഹ്വാനം നടത്തിയതെന്നാണ് മന്ത്രിമാർ പറയുന്നത്. പാവപ്പെട്ടവർക്ക് വേണ്ടിയാണ് തുറമുഖത്ത് സമരം നടന്നത്. 

ആർച്ച് ബിഷപിനെതിരെയും വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി കേസെടുത്തു. ആ കേസ് ഇതുവരെ പിൻവലിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളെ സർക്കാർ അപമാനിക്കുകയാണ്. പോലീസിനെ ഇങ്ങനെ ദുരുപയോഗം ചെയ്യുന്ന സർക്കാർ ഇതുവരെ ഉണ്ടായിട്ടില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
 

Share this story