ഡെങ്കിപ്പനിക്കും, എലിപ്പനിക്കുമെതിരെ ജാഗ്രത തുടരണം; ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ: ആരോഗ്യമന്ത്രി

Veena

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കൂത്താടികൾ പൂർണ വളർച്ചയെത്തി കൊതുകാകുന്നതിന് ഏതാണ്ട് ഏഴ് ദിവസം ആവശ്യമാണ്. അതിനാൽ വീട്ടിലെ അകത്തും പുറത്തുമുള്ള വെള്ളക്കെട്ടുകൾ ഒരാഴ്ചക്കുള്ളിൽ ഒഴിവാക്കിയാൽ കൂത്താടികൾ കൊതുകുകളായി പരിണമിക്കുന്നത് തടയാനാകും

ഫ്രിഡ്ജുകളുടെ പിൻഭാഗത്ത് കെട്ടിനിൽക്കുന്ന വെള്ളം, ടയറുകൾക്കുള്ളിലും മറ്റും കെട്ടി നിൽക്കുന്ന വെള്ളം തുടങ്ങി നാം പ്രതീക്ഷിക്കാത്തതോ പെട്ടെന്ന് ശ്രദ്ധയിൽ പെടാത്തതോ ആയ ഇടങ്ങളിലും കൂത്താടികൾ ഉണ്ടാകാം. ഡെങ്കിപ്പനി വ്യാപനം ഒഴിവാക്കുന്നതിന് വരും ആഴ്ചകളിലും ഡ്രൈ ഡേ പ്രവർത്തനങ്ങൾ ശക്തമായി തുടരണമെന്നും മന്ത്രി അഭ്യർഥിച്ചു

വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണം. വീടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. കുട്ടികൾക്ക് ജലദോഷവും പനിയും ബാധിച്ചാൽ സ്‌കൂളിൽ അയക്കരുത്. എലിപ്പനി വരാതെ ശ്രദ്ധിക്കണം. മണ്ണുമായും മലിന ജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണെന്നും മന്ത്രി നിർദേശിച്ചു.


 

Share this story