സിക വൈറസ് ബാധ: പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി, ലക്ഷണം കണ്ടാൽ ചികിത്സ തേടണം

Veena

സിക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകൾ, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടതാണ്. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. രോഗികളിൽ സിക രോഗലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സിക്കയുണ്ടായ പ്രദേശത്ത് പനി കേസുകൾ കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. സിറോ സർവയലൻസ് നടത്തണമെന്നും മന്ത്രി നിർദേശം നൽകി. തലശ്ശേരിയിലെ സിക സ്ഥിതി വിലയിരുത്താൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.


ഗർഭിണികൾക്ക് സിക വൈറസ് ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന് മൈക്രോസെഫാലി പോലുള്ള വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ രോഗമുള്ള പ്രദേശത്തെ ഗർഭിണികളെ പ്രത്യേകം നിരീക്ഷിക്കും. ഗർഭിണികൾക്ക് മുമ്പ് സിക്ക രോഗലക്ഷണങ്ങൾ വന്നിട്ടുണ്ടോയെന്ന് റിപ്പോർട്ട് ചെയ്യണം. പനി ബാധിച്ച ഗർഭിണികളെ പ്രത്യേകം നിരീക്ഷിക്കണം. സ്വകാര്യ ആശുപത്രികൾക്കും നിർദേശം നൽകും.

പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സികയെങ്കിലും രക്തദാനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരാം. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളും ഫോഗിംഗും ശക്തമാക്കണം. ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാക്കണം. കണ്ണൂർ ജില്ലയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം സ്‌കൂളുകൾ, സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ കൊതുകുകളുടെ ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം.

Share this story