യുവനടിയുടെ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി കമല്‍

യുവനടിയുടെ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി കമല്‍

യുവനടിയുടെ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി പ്രശസ്ത സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. തന്റെ പേര് നശിപ്പിക്കാനായി കെട്ടിച്ചമച്ച അടിസ്ഥാന രഹിതമായ ആരോപണമാണിതെന്ന് കമല്‍ പറഞ്ഞു. ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തില്‍ നായികാ വേഷം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നായിരുന്നു നടിയുടെ വക്കീല്‍ നോട്ടീസിലെ ആരോപണം. എന്നാല്‍ ‘ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്.

ഒരു വര്‍ഷം മുന്‍പ് എന്റെ പേരില്‍ വക്കീല്‍ നോട്ടീസ് ലഭിച്ചെന്നത് സത്യമാണ്. എന്നാല്‍ ആരോപണം വ്യാജമായതിനാല്‍ എന്റെ വക്കീലിന്റെ നിര്‍ദ്ദേശ പ്രകാരം പരാതിക്കാരിയുടെ തുടര്‍നടപടിക്കായി കാത്തിരുന്നു. അങ്ങനെ ഉണ്ടാവാത്തത് കാരണം ഞാനത് ഗൗനിച്ചില്ലെന്നും കമല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഈ ആരോപണത്തിനുത്തരവാദികളായവര്‍ക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുന്ന കാര്യം പരിഗണനയിലാണെന്നും കമല്‍ അറിയിച്ചു.

തന്റെ ചിത്രങ്ങളിലെ കാസ്റ്റിംഗ് ഒരു ടീമിന്റെ നേതൃത്വത്തിലാണ് നടത്തുന്നതെന്നും എന്തുകൊണ്ടാണ് നടി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പോലും ഇടാത്തതെന്നും കമല്‍ ചോദിക്കുന്നു. കമാലുദീന്‍ മുഹമ്മദ് മജീദ് എന്നാണ് തന്നെ അവര്‍ വിളിച്ചത്. കമല്‍ എന്നാണ് താന്‍ സിനിമാമേഖലയില്‍ അറിയപ്പെടുന്നത്. കമാലുദീനെ മലയാള സിനിമക്കറിയില്ല. തനിക്കെതിരായ ഗൂഢാലോചനയില്‍ ചലച്ചിത്ര അക്കാദമിയിലെ ഒരു മുന്‍ അംഗത്തിന് പങ്കുണ്ടോയെന്നും കമല്‍ സംശയിക്കുന്നു. ‘എന്റെ വക്കീലിനും അക്കാദമിയിലെ മുന്‍ അംഗത്തിനും മാത്രമേ ഈ വക്കീല്‍ നോട്ടീസിനെ പറ്റി അറിയൂ.

ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആ അംഗം അടുത്തിടെ രാജിവച്ചിരുന്നു. അയാളാണോ ഈ വിഷയം ഉയര്‍ത്തിക്കാട്ടിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷെ അതു തെളിയിക്കാന്‍ എന്റെ പക്കല്‍ രേഖയില്ല,’ കമല്‍ പറഞ്ഞു.

Share this story