കരിയറിലെ തീരാനഷ്ടം; മമ്മൂട്ടിക്ക് നഷ്ടപ്പെട്ട സൂപ്പര്‍ഹിറ്റുകള്‍

കരിയറിലെ തീരാനഷ്ടം; മമ്മൂട്ടിക്ക് നഷ്ടപ്പെട്ട സൂപ്പര്‍ഹിറ്റുകള്‍

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍. ചിത്രത്തില്‍ നായകനായ വിന്‍സെന്റ് ഗോമസായി മമ്മൂട്ടിയെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ കഥ ഇഷ്ടമായെങ്കിലും കരിയറില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട തമ്പി കണ്ണന്താനത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ മമ്മൂട്ടി വിസമ്മതിക്കുകയായിരുന്നു. ഏകദേശം 16 ലക്ഷം മുടക്കിയെടുത്ത ചിത്രം ഇന്നും മലയാളത്തിലെ സൂപ്പര്‍ഹിറ്റു ചിത്രങ്ങളിലൊന്നാണ്. ഈ ചിത്രം മാത്രമല്ല മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളായ പല ചിത്രങ്ങളോട് മമ്മൂട്ടി നോ പറഞ്ഞിട്ടുണ്ട്.

1. ഏകലവ്യൻ

സുരേഷ് ഗോപിയെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തിയ ചിത്രമായിരുന്നു ഏകലവ്യന്‍. തിരക്കഥ എഴുതുമ്പോള്‍ ചിത്രത്തിലെ നായകനായി മമ്മൂട്ടിയെയായിരുന്നു രഞ്ജി പണിക്കര്‍ മനസ്സില്‍ കണ്ടത്. പക്ഷേ അക്കാലത്ത് മോഹന്‍ലാലിനോടും മമ്മൂട്ടിയോടും അകലം പാലിച്ചിരുന്ന ഷാജി കൈലാസ് മമ്മൂട്ടിയെ നായകനാക്കാന്‍ തയ്യാറായില്ല. ഏകദേശം 1 കോടി രൂപില്‍ നിര്‍മ്മിച്ച ചിത്രം ഒമ്പത് കോടി രൂപയാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്.

2. ദേവാസുരം

മോഹന്‍ലാല്‍ അനശ്വരമാക്കിയ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു. മുല്ലശ്ശേരി രാജഗോപാല്‍ എന്ന സുഹൃത്തിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് രഞ്ജിത്ത് ദേവാസുരത്തിന്റെ തിരക്കഥ എഴുതിയത്.

3. മെമ്മറീസ്

പൃഥിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മെമ്മറീസ്. സാം അലക്‌സ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ജീത്തു ജോസഫ് ആദ്യം മമ്മൂട്ടിയെ സമീപിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യക്കുറവ് കാണിച്ചതോടെ പൃഥിരാജിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുകയായിരുന്നു.

4. മുംബൈ പോലീസ്

മമ്മൂട്ടിയെയും പൃഥ്വിരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു മുംബൈ പോലീസ്. ചിത്രത്തിന്റെ കഥയുമായി റോഷന്‍ ആന്‍ഡ്രൂസും തിരക്കഥാകൃത്തുക്കളും മമ്മൂട്ടിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി താല്‍പര്യം കാണിച്ചില്ല. പിന്നീട് പൃഥ്വിരാജിനെ കേന്ദ്രീകരിച്ച് ചിത്രം സംവിധാനം ചെയ്യുകയായിരുന്നു.

5. റൺ ബേബി റൺ

സച്ചിയുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു റണ്‍ ബേബി റണ്‍. നായകനായ വേണുവിനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ മമ്മൂട്ടി ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. അമല പോള്‍, സായി കുമാര്‍, സിദ്ദിഖ്, ബിജു മേനോന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

6. മണിച്ചിത്രത്താഴ്

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സണ്ണി ജോസഫ് എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് മോഹന്‍ലാലിനെയായിരുന്നു. എന്നാല്‍ ആ കഥാപാത്രത്തിന് ഹാസ്യ രംഗങ്ങള്‍ കൂടുതലായതിനാല്‍ മമ്മൂട്ടി ആ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്ന് സംവിധായകന്‍ ഫാസില്‍ തുറന്നു പറഞ്ഞിരുന്നു.

7. ഡ്രൈവിംഗ് ലൈസന്‍സ്

2019ലെ ഹിറ്റു ചിത്രങ്ങളിലൊന്നായിരുന്നു പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തിയ ഡ്രൈവിങ്ങ് ലൈസന്‍സ്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സൂപ്പര്‍ സ്റ്റാറായി മമ്മൂട്ടിയെയായിരുന്നു ലാല്‍ ജൂനിയര്‍ ആദ്യം പരിഗണിച്ചത്. എന്നാല്‍ ചിത്രത്തോട് മമ്മൂട്ടി നോ പറഞ്ഞതോടെ പുതിയ താരങ്ങള്‍ക്ക് വേണ്ടി ചിത്രത്തിന്റെ തിരക്കഥ മാറ്റിയെഴുതുകയായിരുന്നു.

8. ദൃശ്യം

മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ ഹിറ്റുകളിലൊന്നായ ദൃശ്യത്തില്‍ മമ്മൂട്ടിയെയായിരുന്നു നായകനായി അദ്യം പരിഗണിച്ചിരുന്നത്. തിരക്കഥയുമായി ജീത്തു ജോസഫ് മമ്മൂട്ടിയെ സമീപിച്ചപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞ് ചിത്രം ചെയ്യാമെന്ന് മമ്മൂട്ടി പറയുകയായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷം കാത്തിരിക്കാന്‍ ജീത്തു ജോസഫ് താല്‍പര്യമില്ല എന്നറിഞ്ഞതോടെ മറ്റൊരു നടനെ നായകനാക്കാന്‍ മമ്മൂട്ടി സമ്മതം നല്‍കുകയായിരുന്നു.

Share this story