ജോളിയുടെ വക്കാലത്ത് ഏറ്റെടുക്കാൻ ആളൂരെത്തും

ജോളിയുടെ വക്കാലത്ത് ഏറ്റെടുക്കാൻ ആളൂരെത്തും

കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ജോളി ജോസഫിനെ രക്ഷിക്കാൻ അഡ്വ. ആളൂർ എത്തിയേക്കും. ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ തന്നെ സമീപിച്ചിരുന്നു എന്ന് അഡ്വക്കറ്റ് ബി.എ ആളൂർ വ്യക്തമാക്കി. ഇന്നലെയും ജോളിയുടെ അടുത്ത ബന്ധുക്കൾ തന്നോട് സംസാരിച്ചിരുന്നു. ഇപ്പോൾ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് മാത്രമല്ല അന്വേഷണം ഗൗരവമായാണ് മുന്നോട്ട് പോകുന്നത് അതുകൊണ്ട് തന്നെ അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാൽ മതിയെന്നാണ് ജോളിയുടെ അടുത്ത ബന്ധുക്കൾ തന്നോട് പറഞ്ഞതെന്ന് ആളൂർ വ്യക്തമാക്കി.

പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം മാത്രം ജാമ്യപേക്ഷ നൽകിയാൽ മതി എന്നാണ് ബന്ധുക്കൾ പറഞ്ഞിരിക്കുന്നത്. ഇന്ന് കസ്റ്റഡിയിൽ വിടുന്നതു കൊണ്ട് അതിനുള്ള സാദ്ധ്യത കാണുന്നില്ല. ഈ കേസിൽ ബന്ധുക്കൾ സമീപിച്ചാൽ തീർച്ചയായും മുന്നോട്ട് പോകും. കേസിൽ ജോളിക്ക് അനുകൂലമായ ഘടകങ്ങൾ ഉണ്ടാകുമോ എന്നത് ഇപ്പോൾ പറയാൻ കഴിയില്ല. അന്വേഷണപുരോഗതി അറിഞ്ഞതിന് ശേഷം മാത്രമേ ഇതേക്കുറിച്ച് കൂടുതൽ പറയാൻ സാധിക്കൂ. മാത്രമല്ല ക്യത്യം ചെയ്ത സമയത്തുള്ള ജോളിയുടെ മാനസികാവസ്ഥയും കണക്കിലെടുക്കും. കുട്ടിക്കാലം മുതൽ ജോളി കടന്നുപോയ എല്ലാ കാര്യങ്ങളും അന്വേഷിച്ചാൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂ.

അന്വേഷണം എവിടെവരെ എത്തിനിൽക്കുന്നു എന്നത് പ്രാഥമിക അന്വേഷണം കഴിഞ്ഞതിനുശേഷം മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂ. പ്രാഥമിക അന്വേഷണം കഴിയാൻ 15 ദിവസമെങ്കിലും കഴിയണം ഇതുകഴിയാതെ ഈ കേസിൽ ഒന്നും പറയാൻ സാധിക്കില്ല. അതിനു ശേഷമാണ് കൂടുതൽ തീരുമാനത്തിൽ എത്തുക എന്നും അഡ്വ.ബി.എ ആളൂർ വ്യക്തമാക്കി. സൗമ്യ വധക്കേസിൽ പ്രതിക്കുവേണ്ടി ഹാജരായത് ആളൂരായിരുന്നു. കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി ഏഴുവർഷം തടവായി കുറച്ചിരുന്നു. പെരുമ്പാവൂരിലെ ജിഷ വധക്കേസിൽ പ്രതിയായ അമിറുൾ ഇസ്ലാമിനു വേണ്ടി ഹാജരായതും അഡ്വക്കേറ്റ് ബി.എ ആളൂർ ആയിരുന്നു.

Share this story