യെദ്യുരപ്പക്കെതിരെ പരാതി നൽകിയ മുൻ വൈസ് ചാൻസലർ കൊല്ലപ്പെട്ട നിലയിൽ
കർണാടക അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഡി അയ്യപ്പ ദൊറെ കൊല്ലപ്പെട്ട നിലയിൽ. ഭൂമി അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്കെതിരെ അയ്യപ്പ ദൊറെ പരാതി നൽകിയിരുന്നു. ആർ ടി നഗറിലെ വീടിന് സമീപത്തെ റോഡിൽ കുത്തേറ്റ നിലയിലാണ് അയ്യപ്പ ദൊറെയെ കണ്ടെത്തിയത്.
നടക്കാൻ പോയ ശേഷം അദ്ദേഹം തിരിച്ചെത്താത്തിനെ തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിച്ചിറങ്ങുകയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയുമായിരുന്നു. കൊലപാതക കാരണം വ്യക്തമായിട്ടില്ല. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
2010ൽ യെദ്യുരപ്പ മുഖ്യമന്ത്രിയായിരിക്കെ ഡോ. ശിവറാം കാരന്ത് ലേ ഔട്ടിനായി സ്ഥലമേറ്റെടുത്തുള്ള വിജ്ഞാപനം നിയമവിരുദ്ധമായി റദ്ദാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് അയ്യപ്പ ദൊറെ അഴിമതി നിരോധ ബ്യൂറോയിൽ പരാതി നൽകിയത്. കേസിലെ അന്വേഷണം നിലവിൽ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്