മഹരാഷ്ട്ര സർക്കാർ രൂപീകരണം: കേസ് സുപ്രീം കോടതി നാളത്തേക്ക് മാറ്റി; വിശ്വാസ വോട്ടെടുപ്പ് ഉടനില്ല, ബിജെപിക്ക് മുന്നിൽ വീണ്ടും 24 മണിക്കൂർ സമയം

മഹരാഷ്ട്ര സർക്കാർ രൂപീകരണം: കേസ് സുപ്രീം കോടതി നാളത്തേക്ക് മാറ്റി; വിശ്വാസ വോട്ടെടുപ്പ് ഉടനില്ല, ബിജെപിക്ക് മുന്നിൽ വീണ്ടും 24 മണിക്കൂർ സമയം

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിനെ സർക്കാർ രൂപീകരിക്കാൻ അനുവദിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീം കോടതി നാളത്തേക്ക് മാറ്റി. കേസിൽ ഒരു മണിക്കൂറോളം നേരം വാദം കേട്ട ശേഷമാണ് ജസ്റ്റിസ് എൻ വി രമണയുടെ ബഞ്ച് കേസ് നാളെ 10.30ന് പരിഗണിക്കാമെന്നറിയിച്ചത്. ശിവേസന, കോൺഗ്രസ്, എൻ സി പി പാർട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി നടപടി പ്രകാരം ബിജെപിക്ക് മുന്നിൽ 24 മണിക്കൂർ സമയം കൂടി നീട്ടിക്കിട്ടി

ഗവർണർക്ക് നൽകിയ കത്തുകൾ നാളെ ഹാജരാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. സർക്കാർ രൂപീകരണത്തിന് കാരണമായ കത്തുകളും ഹാജരാക്കണം. എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചു. അതേസമയം അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് തേടാൻ നിർദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി ഇന്ന് പരിഗണിച്ചില്ല.

ശിവസേനക്ക് വേണ്ടി കബിൽ സിബലാണ് വാദം ആരംഭിച്ചത്. ഗവർണർ മറ്റ് ചിലരുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് കബിൽ സിബൽ ചൂണ്ടിക്കാട്ടി. വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്താൻ നിർദേശിക്കണമെന്നും സിബൽ ആവശ്യപ്പെട്ടു.

ബിജെപിക്ക് വേണ്ടി മുകുൾ റോഹ്ത്തഗിയാണ് ഹാജരായത്. കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യം എന്താണെന്നു ചോദിച്ചാണ് അദ്ദേഹം വാദം ആരംഭിച്ചത്. ഞായറാഴ്ച കോടതിയുടെ സമയം ഹർജിക്കാർ വെറുതെ നഷ്ടപ്പെടുത്തുകയാണ്. ഭൂരിപക്ഷം തെളിയിക്കാൻ മൂന്ന് ദിവസം കൂടി റോഹ്ത്തഗി സമയം ആവശ്യപ്പെട്ടു. ഗവർണറുടെ നടപടി പുനപ്പരിശോധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു

എൻ സി പിക്ക് വേണ്ടി ഹാജരായത് മനു അഭിഷേക് സിംഗ്വിയാണ്. പരസ്യ വോട്ടെടുപ്പ് വേണമെന്ന കർണാടക വിഷയത്തിലെ വിധി മഹാരാഷ്ട്രയിലും നടപ്പാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

കേസിൽ അടിയന്തര പ്രാധാന്യമില്ലെന്ന് ഗവർണർക്ക് വേണ്ടി ഹാജരായ തുഷാർ മേത്തയും നിലപാട് സ്വീകരിച്ചു. പാർട്ടികൾ അല്ല വ്യക്തികളാണ് സർക്കാർ രൂപീകരിക്കുന്നത്. പാർട്ടികൾക്ക് മൗലികാവകാശമില്ല. അതിനാൽ ഹർജി നിലനിൽക്കില്ലെന്നും തുഷാർ മേത്ത പറഞ്ഞു. അതേസമയം വിശ്വാസ വോട്ടെടുപ്പിന് ഏഴ് ദിവസത്തെ സമയം എന്തിനെന്ന് ജസ്റ്റിസ് രമണ ചോദിച്ചു. ഗവർണറുടെ അധികാരം സംബന്ധിച്ച കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

 

Share this story