മദ്രാസ് സർവകലാശാലയിലെ 30 വിദ്യാർഥികൾ അറസ്റ്റിൽ; പെൺകുട്ടികളെ അടക്കം അറസ്റ്റ് ചെയ്തത് അർധരാത്രിയിൽ

മദ്രാസ് സർവകലാശാലയിലെ 30 വിദ്യാർഥികൾ അറസ്റ്റിൽ; പെൺകുട്ടികളെ അടക്കം അറസ്റ്റ് ചെയ്തത് അർധരാത്രിയിൽ

പൗരത്വ നിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. അർധരാത്രി ക്യാമ്പസിനകത്ത് കയറിയാണ് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തത്. 13 പെൺകുട്ടികൾ അടക്കം 30 പേരെയാണ് അറസ്റ്റ് ചെയ്തത്

മദ്രാസ് സർവകലാശാലയിലെ പ്രതിഷേധം തമിഴ്‌നാട്ടിലെ മറ്റ് ക്യാമ്പസുകളിലേക്കും വ്യാപിപ്പിച്ച സാഹചര്യത്തിലാണ് പോലീസ് നടപടി. ഇതിന് മുമ്പ് വിദ്യാർഥികളെ കാണാനെത്തിയ കമൽഹാസനെ പോലീസ് തടഞ്ഞിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തു. തുടർന്ന് ഡി എം കെ നേതാക്കൾ ക്യാമ്പസിലേക്ക് എത്തുമെന്ന വിവരം സർക്കാരിന് ലഭിച്ചു. ഇതോടെയാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയത്.

സ്വമേധയാ പിരിഞ്ഞുപോകാൻ ജോയന്റ് കമ്മീഷണർ രാത്രി പത്ത് മണിയോടെ നേരിട്ടെത്തി ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർദേശം വിദ്യാർഥികൾ തള്ളി. ഇതിന് പിന്നാലെയാണ് പോലീസ് ക്യാമ്പസിനുള്ളിൽ കയറി വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ പോരാട്ടം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം

 

Share this story