മൂന്ന് സേനകൾക്കുമായി തലവൻ വരുന്നു; ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവിക്ക് കേന്ദ്രസർക്കാർ അംഗീകാരം

മൂന്ന് സേനകൾക്കുമായി തലവൻ വരുന്നു; ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവിക്ക് കേന്ദ്രസർക്കാർ അംഗീകാരം

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം. പുതിയതായി രൂപവത്കരിക്കുന്ന സൈനിക വകുപ്പിന്റെ മേധാവിയായിരിക്കും 4 സ്റ്റാർ ജനറൽ പദവിയുള്ള ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്. സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനുള്ള എല്ലാ അധികാരങ്ങളും സി ഡി എസിനുണ്ടാകും.

സർക്കാരിന്റെ സൈനിക ഉപദേഷ്ടാവായും ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം ചെയർമാനായും സി ഡി എസ് പ്രവർത്തിക്കും. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ മേധാവിമാരിൽ ഏറ്റവും മുതിർന്നയാളാകും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി നിയമിതനാകുക.

മൂന്ന് സേനകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, സർക്കാരിന് സൈനിക ഉപദേശങ്ങൾ നൽകുക തുടങ്ങിയവയാണ് ഈ പദവിയിരിക്കുന്ന ആളുടെ പ്രധാന ചുമതല. കാർഗിൽ യുദ്ധത്തിന് ശേഷമാണ് രാജ്യത്ത് ഇത്തരമൊരു പദവി വേണമെന്ന നിർദേശമുയർന്നത്.

മനോഹർ പരീക്കർ പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് സി ഡി എസ് പദവിയെ കുറിച്ച് വീണ്ടും ചർച്ചകൾ സജീവമായത്. കഴിഞ്ഞ സ്വാതന്ത്രദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സി ഡി എസിനെ നിയമിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Share this story